ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; ആരുടേയും സഹായം ലഭിച്ചില്ല, ‘ഇടതു കൈക്ക് അസാമാന്യ കരുത്തെന്ന്’ അന്വേഷണ റിപ്പോര്‍ട്ട്; ജയിലില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് വിമർശനം

തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദ ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ആരുടേയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്.

റിപ്പോർട്ട്‌ ജയില്‍ ഡിജിപിക്ക് കൈമാറി. അംഗപരിമിതി ഉണ്ടെങ്കിലും ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക് അസാമാന്യമായ കരുത്തുണ്ട്. ഒരാളെയോ രണ്ടു പേരെയോ അയാള്‍ക്ക് നിസാരമായി ആക്രമിക്കാനുള്ള കരുത്ത് ഈ കൈക്ക് മാത്രമുണ്ട്. ശാരീരിക പരിശോധനകളും ഇത് വ്യക്തമാണ്.

ജീവനക്കാരോ തടവുകാരോ ഇയാളെ സഹായിച്ചതിന് തെളിവില്ല. അതേസമയം, ജയിലില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്നും അന്വേഷണ റിപ്പോർട്ടില്‍ വിമർശനമുണ്ട്.

സെല്ലില്‍ എലി കടക്കുന്നത് തടയാൻ ഗോവിന്ദച്ചാമി തുണി ചോദിച്ചെങ്കിലും ജയില്‍ അധികൃതർ നല്‍കിയിരുന്നില്ല. റിമാൻഡ് തടവുകാർ അലക്കി ഉണക്കാനിട്ടപ്പോഴാകാം പ്രതി തുണി സംഘടിപ്പിച്ചത്. ആദ്യത്തെ ചെറുമതില്‍ ചാടിക്കടക്കാൻ രണ്ട് വീപ്പകള്‍ ഉപയോഗിച്ചു. ഒരു വീപ്പ നേരത്തെ മതിലിന് സമീപത്തുണ്ടായിരുന്നു. പൊക്കം കൂട്ടാൻ മറ്റൊരെണ്ണം കൂടെ ജയില്‍ വളപ്പില്‍ നിന്ന് ശേഖരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News