26.7 C
Kottayam
Saturday, May 4, 2024

കേരളം എന്നും മനസിലുണ്ടാവും, ദുരിതകാലങ്ങളിലെ ഒരുമ നിലനിർത്തണം :ഗവർണർ; മതേതരമൂല്യം ഉയർത്തിപ്പിടിച്ച വ്യക്തിത്വമെന്ന് മുഖ്യമന്ത്രി, പി. സദാശിവത്തിന് യാത്രയയപ്പ് നൽകി

Must read

തിരുവനന്തപുരം:സംസ്ഥാന ഗവർണറായി അഞ്ച് വർഷം പൂർത്തിയാക്കിയ ഗവർണർ പി. സദാശിവത്തിന് സംസ്ഥാന സർക്കാരിന്റെ സ്‌നേഹനിർഭര യാത്രയയപ്പ്. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഗവർണർ പി. സദാശിവം ഭാര്യ സരസ്വതിക്കൊപ്പമാണ് പങ്കെടുത്തത്.
മതേതരമൂല്യം ഉയർത്തിപ്പിടിച്ച വ്യക്തിത്വമാണ് കേരളത്തിന്റെ ഗവർണർ പദവിയിൽ നിന്ന് പടിയിറങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യനീതി, ലിംഗസമത്വം എന്നിവയിൽ അദ്ദേഹത്തിന്റെ നിലപാടുകൾ മാതൃകപരമാണ്. പ്രകൃതി ദുരന്തങ്ങൾ, പകർച്ച വ്യാധികൾ എന്നിവ കേരളത്തെ ബാധിച്ച വേളയിലെല്ലാം സർക്കാരിനൊപ്പം നിന്നു. പരസ്പരധാരണയോടു കൂടിയ ഒരു സഹോദരബന്ധമാണ് ഗവർണറുമായി ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരിതബാധിതരോട് എപ്പോഴും അദ്ദേഹം സഹാനുഭൂതി പുലർത്തി. സർക്കാരുമായി നല്ല ബന്ധമായിരുന്നു. ഒരിക്കൽ പോലും സംസ്ഥാനവുമായി ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായില്ല. ഭരണഘടനയുടെ മൂല്യം ഉയത്തിപ്പിടിച്ചുകൊണ്ടാണ് എപ്പോഴും പ്രവർത്തിച്ചത്. അദ്ദേഹം കടന്നുപോയ എല്ലാ മേഖലകളിലും, ജസ്റ്റിസ് മുതൽ ഗവർണർ വരെ, വ്യക്തിമുദ്ര പതിപ്പിച്ചു. മലയാളികളോടുള്ള സ്‌നേഹവും മമതയും അടുപ്പവും എപ്പോഴും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോൾ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി അദ്ദേഹം മാതൃക കാട്ടി. ഗവർണർ പദവിയിൽ അദ്ദേഹം തുടരുമെന്നാണ് പ്രതീക്ഷിച്ചത്. കേരളത്തിന് അദ്ദേഹം നൽകിയ എല്ലാ സഹായങ്ങൾക്കും സംസങ്ങഥാനത്തിനു വേണ്ടിയും ജനങ്ങൾക്കായും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർ പി. സദാശിവത്തിന് മുഖ്യമന്ത്രി ഓണപ്പുടവ നൽകി. ഒപ്പം കേരളത്തിന്റെ സ്‌നേഹസമ്മാനവും കൈമാറി. അദ്ദേഹത്തിന്റെ പത്‌നി സരസ്വതിക്ക് മുഖ്യമന്ത്രിയുടെ ഭാര്യ കമല ഓണപ്പുടവ സമ്മാനിച്ചു.
ഗവർണർ പദവി സൃഷ്ടിപരമായി വിനിയോഗിക്കാൻ അദ്ദേഹത്തിന് സാധിച്ചതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജനകീയ ബന്ധം സ്ഥാപിച്ച ഗവർണർ ആയിരുന്നു. നൂറു കണക്കിന് ജനകീയ ചടങ്ങിലാണ് അദ്ദേഹം സംബന്ധിച്ചത്. നിയമസഭാ നടപടികൾ സൂക്ഷ്മമായി നിരീക്ഷിച്ച് അഭിപ്രായം യഥാസമയം അറിയിച്ചിരുന്നതായും സ്പീക്കർ പറഞ്ഞു. കേരളം പ്രതിസന്ധിയിൽ ആയപ്പോഴെല്ലാം അദ്ദേഹം സംസ്ഥാനത്തിനൊപ്പം നിന്നതായി ചടങ്ങിൽ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ. കെ. ബാലൻ, കെ. കൃഷ്ണൻകുട്ടി, കെ. രാജു, വി. എസ്. സുനിൽകുമാർ, എ. സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, രാമചന്ദ്രൻ കടന്നപ്പള്ളി, ജി. സുധാകരൻ, ഡോ. കെ.ടി. ജലീൽ, ഡോ. ടി. എം. തോമസ് ഐസക്ക്, ടി. പി. രാമകൃഷ്ണൻ, ജെ. മേഴ്‌സിക്കുട്ടിയമ്മ, എം.എൽ.എമാരായ പി.സി. ജോർജ്, ഒ. രാജഗോപാൽ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്് ബെഹ്‌റ, വിവിധ സർവകലാശാല വൈസ് ചാൻസലർമാർ, കമ്മീഷൻ അധ്യക്ഷർ, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. ചീഫ് സെക്രട്ടറി ടോം ജോസ് നന്ദി പറഞ്ഞു.

കേരളത്തിന്റെ ഒരുമ പുനർനിർമാണത്തിലുമുണ്ടാവണം: ഗവർണർ

ഓഖിയും പ്രളയവും ഉരുൾപൊട്ടലുമുണ്ടായപ്പോൾ കേരളം കാട്ടിയ ഒരുമ സംസ്ഥാനത്തിന്റെ പുനർനിർമാണത്തിലുമുണ്ടാവണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. സംസ്ഥാന സർക്കാർ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടു വർഷവും കനത്ത മഴയും പ്രളയവും കേരളത്തെ ദുരിതത്തിലാക്കി. എന്നാൽ ഇതിനിടയിലും പ്രതീക്ഷയുടെയും ഒരുമയുടെയും തിളക്കം കാണാനാവുന്നുണ്ട്.
കേരളത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ഏറെ പ്രതീക്ഷയുണ്ട്. നവകേരളം യാഥാർത്ഥ്യമാവുന്നതോടെ കേരള മോഡൽ ലോകത്തിനുതന്നെ മാതൃകയാവും. ഗവർണറും സംസ്ഥാനവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം എല്ലാ സംസ്ഥാനങ്ങളിലും അത്യന്താപേക്ഷിതമാണ്. കേരളത്തിൽ രണ്ടു ഭരണകാലത്തും ഈ അവസ്ഥ നിലനിന്നു. കേരള ഗവർണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമിഴ്‌നാട്ടിലെ നേതാവിന് ആദരാഞ്ജലി അർപ്പിക്കാൻ ഒരുമിച്ചു ചെന്നത് അവിടത്തെ മാധ്യമങ്ങൾക്കെല്ലാം വലിയ അദ്ഭുതമായിരുന്നു. എല്ലാ അഭിപ്രായവ്യത്യാസങ്ങളെയും ഇല്ലാതാക്കുന്ന കേരള മോഡലായാണ് അവർ അതിനെ ഉയർത്തിക്കാട്ടിയത്. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കണമെന്ന ചിന്ത ഇവിടെ എല്ലാ വ്യത്യാസങ്ങൾക്കും മുകളിലാണ്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഗവർണറുടെ ഇടപെടലുകളെ മനസിലാക്കാൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. പ്രശ്‌നങ്ങൾ ഉണ്ടാവുമ്പോൾ സർക്കാരിനെ മാറ്റുന്നതിന് പകരം അത് പരിഹരിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തേണ്ടതെന്നാണ് താൻ വിശ്വസിക്കുന്നത്.
ജോലിയാണ് ആരാധന എന്നതായിരുന്നു എപ്പോഴും ആപ്തവാക്യം. തന്റെ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ എപ്പോഴും പോസിറ്റീവായാണ് എടുത്തത്. ചാൻസലേഴ്‌സ് അവാർഡ് ഏർപ്പെടുത്തണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചപ്പോൾ സർക്കാർ ആദ്യം അഞ്ച് കോടി രൂപയും തുടർന്ന് ഒരു കോടി രൂപയും അനുവദിച്ചു. കേരളത്തിലെ സർവകലാശാലകൾ ഇന്ന് ഇന്ത്യയിൽ തന്നെ മുൻനിരയിലുണ്ട്. മറ്റു സംസ്ഥാനങ്ങൾ ഇവിടത്തെ മാതൃക പിന്തുടരാൻ തീരുമാനിച്ചതിൽ സന്തോഷം തോന്നുന്നു. ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ കേൾക്കാൻ എപ്പോഴും തയ്യാറായിട്ടുണ്ട്. മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയും പിണറായി വിജയനും മറ്റു മുതിർന്ന നേതാക്കളുമെല്ലാം സ്‌നേഹവും സഹകരണം നൽകി. കേരളവും മലയാളികളും എന്നും മനസിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week