KeralaNews

സര്‍ക്കാര്‍ ഓഫീസ് സമയക്രമത്തില്‍ മാറ്റം, നഗരസഭാ പ്രദേശത്ത് ഗവ.ഓഫിസ് സമയം 10.15 മുതൽ 5.15 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയം രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലർ ഇറക്കി.

ഗവ. സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് നഗരപരിധിയിലുള്ള സർക്കാർ ഓഫിസുകളിലും പ്രവൃത്തി സമയം 10.15 മുതൽ 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി നേരത്തേ സർക്കുലർ ഇറക്കിയിരുന്നു. ഇതാണ് എല്ലാ നഗരസഭാ പരിധിയിലുമുള്ള ഓഫിസുകൾക്കു ബാധകമാക്കിയത്. ഭാവിയിൽ ഏതെങ്കിലും തദ്ദേശ സ്ഥാപനം നഗരസഭയാക്കി മാറ്റിയാൽ ആ പ്രദേശത്തെ സർക്കാർ ഓഫിസുകൾക്കും ഈ സമയം ബാധകമായിരിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം 60 ആക്കി. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ഈ പ്രായപരിധി തൽക്കാലം ഏർപ്പെടുത്തില്ല. ഈ സ്ഥാപനങ്ങളിൽ പഠനത്തിനുശേഷം തീരുമാനമെടുക്കും. പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്തമായ പെൻഷൻ പ്രായമാണ് ഇപ്പോഴുള്ളത്.

റിയാബ് തലവൻ ചെയർമാനായി 2017ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഏപ്രിൽ 22ന് മന്ത്രിസഭായോഗം പരിഗണിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 122 പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആറു ധനകാര്യ കോർപറേഷനുകൾക്കും ഇതിന്റെ ഗുണം ലഭിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന പരിഷ്ക്കരണത്തിനായി സ്ഥാപനത്തിന്റെ മികവും അടിസ്ഥാനമാക്കും. സ്ഥാപനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ തരം തിരിക്കും. നേരത്തെ മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നു.

വളർച്ചയുള്ള സ്ഥാപനങ്ങളെ ഉയർന്ന ഗ്രേഡിൽ ഉൾപ്പെടുത്തും. ക്ലാസിഫിക്കേഷൻ ലഭിക്കാൻ അതതു പൊതുമേഖലാ സ്ഥാപനങ്ങൾ പബ്ലിക്ക് എന്റർപ്രൈസസ് ബോർഡിന് അപേക്ഷ നൽകണം. അപേക്ഷ നൽകാത്തവയെ ഡി വിഭാഗത്തിൽ ഉൾപ്പെടുത്തും. നിശ്ചിത സമയപരിധിക്കുള്ളിൽ ധനകാര്യ സ്റ്റേറ്റ്മെന്റ് നൽകാത്ത സ്ഥാപനങ്ങളെയും തരംതാഴ്ത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button