ഐ.എസ്.ആര്‍.ഒ ചാരക്കേസ്; നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാര തുക കൈമാറി

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാര തുക കൈമാറി. ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കൈമാറിയത്. നേരത്തെ കൈമാറിയ 60 ലക്ഷത്തിന് പുറമെയാണ് ഈ തുക. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തുക നല്‍കിയത്. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ഇരയായ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാര തുക കൈമാറിയത്.

ചാരക്കേസുമായി ബന്ധപ്പെട്ട നിയമവരുദ്ധ അറസ്റ്റിനും പീഡനത്തിനും ഇരയായ നമ്പി നാരായണന് 2018 സെപ്റ്റംബര്‍ 14ലെ സുപ്രീം കോടതി വിധി പ്രകാരമായിരുന്നു 50 ലക്ഷം രൂപയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത 10 ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കിയത്.

ഇതേ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയിരുന്ന കേസ് പിന്‍വലിക്കാന്‍ സമ്മതം കാണിച്ച് അദ്ദേഹം സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഇതു പ്രകാരം ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ നടത്താന്‍ 2019 ഫെബ്രുവരി ഒന്നിന് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയായിരുന്നു.

ഇതിനകം ലഭിച്ച നഷ്ടപരിഹാര തുകയ്ക്ക് പുറമെ സബ്‌കോടതിയില്‍ കേസ് ഫയല്‍ ചെയ്ത വകയില്‍ ചെലവായ 1.3 കോടി രൂപയും സര്‍ക്കാര്‍ തന്നെ നല്‍കണമെന്ന് സബ്‌കോടതി ഉത്തരവിടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News