സർക്കാർ ഡോക്ടർ ആമയിഴഞ്ചാൻ തോട്ടിൽ മരിച്ചനിലയിൽ; കാറിൽ സിറിഞ്ചുകളും മരുന്നുകളും

തിരുവനന്തപുരം: കണ്ണമൂല ആമയിഴഞ്ചാന്‍ തോട്ടില്‍ ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ടറായ വിപിനെ(50)യാണ് തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് നഗരത്തിലെ തോട്ടില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്. ഡോക്ടറുടെ കാര്‍ തോടിന് സമീപത്ത് നിര്‍ത്തിയിട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഈ കാറില്‍നിന്ന് സിറിഞ്ചുകളും ചില മരുന്നുകളും കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

ഉച്ചയ്ക്ക് 12.30-ഓടെയാണ് ഡോക്ടര്‍ വാഹനവുമായി ഈ ഭാഗത്തേക്ക് വന്നതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച് തോട്ടിലേക്ക് ചാടിയതാണെന്നും പോലീസ് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News