‘ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല’; സർക്കാർ ഹർജിക്കെതിരെ കെടിയു താൽക്കാലിക വി സി സിസ തോമസ്

കൊച്ചി: ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല  (കെ ടി യു) താൽക്കാലിക വി സി നിയമനം ചോദ്യം ചെയ്തുള്ള സർക്കാർ ഹർജിക്കെതിരെ  ഡോ. സിസ തോമസ്. ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല. സർക്കാരിന്‍റെ ഹർജി നിലനിൽക്കില്ലെന്നും സിസ തോമസിന്‍റെ സത്യവാങ്മൂലത്തില്‍ പറയുന്നു. സർക്കാരിന് വേണ്ടി കോടതിയെ സമീപിക്കാൻ അഡീഷണൽ സെക്രട്ടറിക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കണമെന്നും സത്യവാങ്മൂലത്തിൽ സിസ തോമസ് വ്യക്കമാക്കുന്നു. 

വി സി ആകാൻ തനിക്ക് യോഗ്യതയുണ്ടെന്നും പ്രൊഫസർ ആയി 13 വർഷം അടക്കം മുപ്പത്തൊന്നര വർഷത്തെ അദ്ധ്യാപന പരിചയമുണ്ടെന്നും  ഡോ. സിസ തോമസ് കോടതിയെ അറിയിച്ചു. ചുമതലയേറ്റെടുക്കാൻ എത്തിയപ്പോലുണ്ടായ ദിവസം സർവകലാശാല ഉദ്യോഗസ്ഥരുടെയടക്കം ഭാഗത്ത് നിന്നുമുണ്ടായ എതിർപ്പും പ്രതിഷേധവും ഉൾപ്പെടുത്തിയാണ് ഡോ. സിസ തോമസ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

അതേസമയം, കെടിയു വിസി നിയമനം റദ്ദാക്കിയ വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്നാവശ്യപ്പെട്ട് ഡോ. രാജശ്രീ സുപ്രീംകോടതിയിൽ പുനപരിശോധനാ ഹർജി നൽകി. നിയമനം റദ്ദാക്കിയതിന്  മുൻകാല പ്രാബല്യം നൽകി, ശമ്പളവും മറ്റ് അനൂകൂല്യം തിരിച്ചുപിടിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല  (കെ ടി യു) വൈസ് ചാൻസലരായി ഡോ. രാജശ്രീ എം എസിന്റെ നിയമനം സുപ്രീം കോടതിയാണ് റദ്ദാക്കിയത്.

നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലായിരുന്നു ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. കെ ടി യു വൈസ് ചാൻസലറായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മു‌ൻ ഡീൻ പി എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്. യുജിസി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചിട്ടുണ്ടെങ്കിൽ, അത് നടപ്പാക്കാൻ ബാധ്യത ഉണ്ടെന്ന സുപ്രീംകോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിയിരുന്നു നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News