35.3 C
Kottayam
Tuesday, April 16, 2024

‘സ്ത്രീകളിൽ ഫ്യൂഡൽ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമം’; സുപ്രീം കോടതിയിൽ രഹ്ന ഫാത്തിമ

Must read

ന്യൂഡൽഹി: ഫ്യൂഡൽ കാഴ്ചപ്പാടുകൾ സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. ആർത്തവ സമയത്ത് സ്ത്രീകൾ അശുദ്ധരാണെന്ന് കരുതി ക്ഷേത്ര പ്രവേശനം തടയുന്നവർക്കെതിരെ അയിത്ത നിർമ്മാർജ്ജന നിയമപ്രകാരം കേസെടുക്കണമെന്നും രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

രഹ്ന ഫാത്തിമയ്ക്കെതിരായ കേസുകളിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ഇതിന് മറുപടിയായി ഫയൽചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാരിനെതിരായ വിമർശനം.

മതം, ലൈംഗികത എന്നിവ സംബന്ധിച്ച പിന്തിരിപ്പൻ, സങ്കുചിത ചിന്താഗതികളുടെ ഫലമാണ് തനിക്കെതിരായ കേസുകളെന്നും രഹ്ന ഫാത്തിമ ആരോപിച്ചിട്ടുണ്ട്. ആധുനിക ഭരണഘടനാ ചിന്തകളുള്ള സ്ത്രീകളെ ഇരകളാക്കാനും അടിച്ചമർത്താനും സർക്കാർ ശ്രമിക്കുന്നതായും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് താൻ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചത്. അതിനാനാലാണ് കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഭീഷണികൾ ലഭിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിന് വിലക്ക് നേരിടുന്നതും. ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സ്ത്രീകൾ ദൈവത്തിനെ മലിനമാക്കുമെന്ന കാഴ്ചപ്പാട് ദളിതർ പ്രവേശിക്കുന്നതോടെ ക്ഷേത്രം അശുദ്ധമാകും എന്ന് പറയുന്നതുപോലെയാണ്.

ദളിതരുടെ ക്ഷേത്ര പ്രവേശനം തടയുന്നവർക്കെതിരെ അയിത്ത നിർമ്മാർജ്ജന നിയമപ്രകാരം കേസെടുക്കാം. ആർത്തവ സമയത്ത് സ്ത്രീകൾ അശുദ്ധരാണെന്നു കരുതി ക്ഷേത്രപ്രവേശനം തടയുന്നവർക്കെതിരെ സമാനമായ രീതിയിൽ നടപടി എടുക്കണമെന്നും രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

താൻ ധരിക്കുന്ന വേഷത്തിലോ ഇഷ്ടപെടുന്ന രീതിയിൽ ഭക്ഷണം പാകംചെയ്യുന്നതിലോ ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുന്നതോ ഒന്നും അയ്യപ്പനോ യഥാർഥ ഹിന്ദുക്കൾക്കോ അവഹേളനം തോന്നില്ലെന്നും മറുപടി സത്യവാങ്മൂലത്തിൽ രഹ്ന ഫാത്തിമ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി രഹ്ന ഫാത്തിമ നൽകിയ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week