കടുവ ആക്രമണം; ​ഗഫൂ‍റിന്റെ കഴുത്തിൽ ആഴത്തിൽ മുറിവ്, പിൻഭാഗത്തെ മാംസം കടിച്ചെടുത്തു; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം: മലപ്പുറം കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഗഫൂറിന്റെ കഴുത്തിൽ ആഴത്തിൽ കടിയേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പിൻഭാഗത്ത് നിന്ന് മാംസം കടിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ ഉണ്ട്.

ആഴത്തിലുള്ള മുറിവും രക്തം വാര്‍ന്നതുമാണ് ഗഫൂറിന്റെ മരണത്തിന് കാരണം. ശരീരമാസകലം കടുവയുടെ പല്ലിന്റെയും നഖത്തിന്റെയും പാടുകള്‍ ഉണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. അതേസമയം ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂ‍ടാൻ തിരച്ചിൽ ഊ‍ജിതമാക്കിയിരിക്കുകയാണ്.

ഇതിനായി വനം വകുപ്പ് കൂടുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘം കാളികാവ് പാറശ്ശേരിയില്‍ ക്യാമ്പ് ചെയ്യുകയാണ്. ഇന്നലെ പുലര്‍ച്ചെ അടക്കാക്കുണ്ട് പാറശേരി റബ്ബര്‍ എസ്റ്റേറ്റില്‍ ടാപ്പിംഗ് നടത്തുന്നതിനിടെയാണ് ഗഫൂറിനെ കടുവ ആക്രമിച്ചത്.

പിറകുവശത്തിലൂടെ ചാടി വീഴുകയായിരുന്നു. സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി. ചില ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു. കൂടെ ടാപ്പിംഗ് നടത്തിയ സമദ് വിവരം പറഞ്ഞാണ് പുറംലോകം അറിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News