ടാറ്റു കണ്ട് മകളുടെ മൃതദേഹം തിരിച്ചറിഞ്ഞ് അമ്മ,യുവതിയുടെ മൃതദേഹത്തിൽ ചവിട്ടിയും തുപ്പിയും ഹമാസിന്റെ പരേഡ്,ഇസ്രായേലില്‍ നിന്നും പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍

ജറുശലേം: ഓപ്പറേഷൻ അൽഅഖ്സ ഫ്ലസ് എന്ന പേരിൽ പലസ്തീൻ അനുകൂല സായുധ സേനയായ ഹമാസ് നടത്തിയ മിന്നാലാക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 350 കടന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ഹമാസ് സംഘം തട്ടിക്കൊണ്ടു പോകുന്നതിന്റെയും ബന്ദികളാക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ, മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദാരുണമായ ഒരു സംഭവത്തിന്റെ വിശദാംശങ്ങളും ഇസ്രയേലിൽനിന്നു പുറത്തുവന്നു.

ഒരു യുവതിയുടെ മൃതദേഹവുമായി ഹമാസ് സംഘം നടത്തിയ പരേഡിനിടെ, അതു സ്വന്തം മകളാണെന്നു തിരിച്ചറിഞ്ഞ് ഹൃദയം തകർന്ന ഒരു അമ്മയാണ് ലോകത്തിന്റെയാകെ നൊമ്പരക്കാഴ്ചയായത്. മൃതദേഹത്തിന്റെ കാലിലെ ടാറ്റൂ കണ്ടാണ്, അതു മകളുടെ മൃതദേഹമാണെന്ന് ആ അമ്മ തിരിച്ചറിഞ്ഞത്.

ടാറ്റൂ കലാകാരിയും ഇസ്രയേൽ–ജർമൻ പൗരയുമായ ഷാനി ലൂക്ക് (30) ആണ് ഹമാസ് ആക്രമണത്തിൽ മരിച്ചത്. ഒരു പിക്കപ്പ് ട്രക്കിന്റെ പിന്നിൽ ഷാനി ലൂക്കിന്റെ മൃതദേഹവും വഹിച്ച് ഹമാസ് സംഘം പരേഡ് നടത്തുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കണ്ടാണ് ഷാനിയുടെ അമ്മ റിക്കാർഡ, തന്റെ മകളുടെ മരണവാർത്ത അറിയുന്നത്.

പലസ്തീൻ – ഇസ്രയേൽ അതിര്‍ത്തിക്കടുത്ത് നടന്ന ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാനാണ് ഷാനി ലൂക് ഇവിടെയെത്തിയത്. എന്നാല്‍ ശനിയാഴ്ച ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഷാനി അടക്കം നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.

അതില്‍ ചിലരുടെ മൃതദേഹങ്ങളുമായി ഹമാസ് പരേഡ് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ്, ഷാനിയുടെ മരണവാര്‍ത്ത പുറംലോകം അറിയുന്നത്. അർധനഗ്നമായ യുവതിയുടെ മൃതദേഹത്തിൽ ഹമാസിന്റെ ആളുകൾ ചവിട്ടുന്നതും തുപ്പുന്നതും ദൃശ്യങ്ങളിലുണ്ട്. മൃതദേഹം ഇസ്രയേൽ സൈന്യത്തിലെ വനിതയുടേതാണെന്ന് അവകാശപ്പെട്ടായിരുന്നു മൃതദേഹത്തോടും ഹമാസ് സംഘത്തിന്റെ ക്രൂരത.

അതിനിടെ, മകളുടെ മൃതദേഹമെങ്കിലും തിരികെ നൽകണമെന്ന് അപേക്ഷിച്ച് റിക്കാർഡ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചു. ‘ഇന്നു രാവിലെ എന്റെ മകൾ ഷാനി ലൂക്കിനെ തെക്കൻ ഇസ്രയേലിൽനിന്ന് ഹമാസ് സംഘം തട്ടിക്കൊണ്ടുപോയി. പലസ്തീനികൾക്കൊപ്പം അവൾ കാറിൽ അബോധാവസ്ഥയിൽ കിടക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. അവളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഞങ്ങളെ അറിയിക്കണം.’ – മൊബൈൽ ഫോണിൽ ഷാനിയുടെ ചിത്രം കാണിച്ച് റിക്കാർഡ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News