ആൺ-പെൺ വിദ്യാർത്ഥികളെ ‘മറ കെട്ടി’ ജെൻഡർ പൊളിറ്റിക്സ് ക്ലാസ്; പരിപാടിക്കെതിരെ വിമര്‍ശനം

തൃശ്ശൂര്‍: ജെൻഡർ പൊളിറ്റിക്സ് വിഷയത്തിൽ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ഇടയിൽ മറകെട്ടി ക്ലാസെടുത്ത സംഭവത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മുജാഹിദ് വിസ്ഡം ഗ്രൂപ്പിന്‍റെ നടത്തിയ പരിപാടിയാണ് വിവാദത്തിലായത്. സംഭവത്തിൽ ധാർമ്മികമായ തെറ്റില്ലെന്ന് സംഘാടകർ പറയുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്.

ജൂലൈ ആറിന് മുജാഹിദ് വിസ്ഡം ഗ്രൂപ്പാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാ‍ർത്ഥികളെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്. ലൈംഗീക ന്യൂനപക്ഷവും പ്രശ്നങ്ങളും ഇസ്ലാമിക കാഴ്ചപാട് എന്ന വിഷയത്തിലായിരുന്നു ക്ലാസ്. മുജാഹിദ് വിസ്ദം ഗ്രൂപ്പിന്‍റെ തന്നെ വിദ്യാർത്ഥി സംഘടന നേതാക്കളും, അണ്‍മാസ്കിംഗ് എത്തീയിസം എന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ അഡ്മിനുകളുമായ ഡോക്ടർ അബ്ദുല്ല ബാസില്‍, സുഹൈല്‍ റഷീദ് എന്നിവരാണ് ക്ലാസ് എടുത്തത്. 

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രത്യേകം മറതിരിച്ച് ഇരുത്തി ലിംഗവിവേചനത്തെ കുറിച്ച് എടുത്ത ക്ലാസിന്‍റെ ചിത്രം ഇയാൾ തന്നെ പങ്കുവച്ചതോടെ വലിയ ചർച്ചയായി.ലിംഗ വേർതിരിവില്ലാതെ മനുഷ്യരെ ചികിത്സിക്കുമെന്ന് പ്രതിജ്ഞ ചെയ്യേണ്ട എംബിബിഎസ് വിദ്യാർത്ഥികളുടെ ഈ ക്ലാസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്.

വിസ്ഡം ഗ്രൂപ്പിൻ്റെ തന്നെ വിദ്യാർത്ഥി നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തതും ഫേസ്ബുക്കിൽ പോസ്റ്റിട്ടതും. മറകെട്ടിയ വിവാദം കത്തുമ്പോഴും അതിലൊരു തെറ്റുമില്ലെന്നാണ് സംഘാടകരുടെ വിശദീകരണം. അതേസമയം തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയനും പരിപാടിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പരിപാടിക്ക് കോളജ് യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News