ഗാസയിൽ യുദ്ധം അവസാനിച്ചു, കരാറിലൊപ്പിട്ട് യുഎസ് ഉൾപ്പെടെ നാല് രാജ്യങ്ങൾ

ഗാസ സമാധാനത്തിലേക്ക്; യുദ്ധം അവസാനിച്ചു, കരാറിലൊപ്പിട്ട് യുഎസ് ഉൾപ്പെടെ നാല് രാജ്യങ്ങൾ

കയ്‌റോ: ഇസ്രായേൽ-ഹമാസ്  വെടിനിർത്തലിനുള്ള സമാധാനക്കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഈജിപ്തില്‍  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുടെയും അധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാറിന് ധാരണയായത്.ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികള്‍ കരാറില്‍ ഒപ്പുവെച്ചതോടെ രണ്ട് വർഷത്തോളം നീണ്ടുനിന്ന വെടിനിർത്തൽ അവസാനിച്ചു. യഹൂദ വിശ്വാസപ്രകാരം അവധി ദിവസമായതിനാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉച്ചകോടിയില്‍ പങ്കെടുത്തില്ല.

കരാര്‍ രേഖ വളരെ സമഗ്രമാണെന്ന് പറഞ്ഞ ട്രംപ്, ഇത് സാധ്യമാവാന്‍ 3,000 വര്‍ഷമെടുത്തെന്നും വ്യക്തമാക്കി. ഷറം അല്‍ ഷൈഖില്‍ തന്റെ പ്രസംഗം ആരംഭിച്ച ട്രംപ് കരാര്‍ രേഖയില്‍ എന്താണുള്ളതെന്ന് വിശദീകരിക്കുകയാണ് ആദ്യം ചെയ്തത്. നിയമങ്ങളും നിയന്ത്രണങ്ങളും മറ്റു പല കാര്യങ്ങളുമടങ്ങിയ കരാര്‍ രേഖ അദ്ദേഹം ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് യുഎസ്, ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള, പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉള്‍പ്പെടെയുള്ളവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News