‘എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത്’; ഗായത്രി സുരേഷ് ചോദിക്കുന്നു

വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ വിമര്‍ശനം നേരിടുകയാണ് നടിയും മോഡലുമായ ഗായത്രി സുരേഷ്. അപകടത്തെ തുടര്‍ന്ന് ഗായത്രിയെ നാട്ടുകാര്‍ നടഞ്ഞുവെച്ച വീഡിയോ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി നടി രംഗത്ത് എത്തി. എന്നാല്‍ ഈ വീഡിയോയ്ക്കും രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്.

കാക്കനാട് സംഭവിച്ച അപകടത്തെക്കുറിച്ചും അതിനു ശേഷമുണ്ടായ വിവാദങ്ങളെക്കുറിച്ചും ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. പേടിപ്പെടുത്തുന്ന നിമിഷങ്ങളാണ് അവിടെ ഉണ്ടായതെന്നും പൊലീസിനോട് പലകാര്യങ്ങളും തുറന്നുപറഞ്ഞില്ലെന്നും നടി പറയുന്നു.’കാക്കനാട് ഭാഗത്താണ് അപകടം നടക്കുന്നത്.

മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതിനിടെ തൊട്ടുമുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഉരഞ്ഞു. റോഡില്‍ നല്ല തിരക്കായതുകൊണ്ട് നിര്‍ത്താന്‍ കഴിഞ്ഞില്ല. കുറച്ച് മുന്നോട്ട് പോയപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകള്‍ ഞങ്ങളുടെ പുറകെ ഉണ്ടെന്ന് മനസിലായത്. അങ്ങനെ അവര്‍ ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചു. കാര്‍ ഞങ്ങളുടെ മുന്നില്‍ നിര്‍ത്തി.

ഒരു പയ്യന്‍ പുറത്തിറങ്ങി, എന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചുപൊളിച്ച് വീട്ടുകാരെ അസഭ്യം പറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ കാറില്‍ നിന്ന് ഇറങ്ങേണ്ടെന്ന് തീരുമാനിച്ചത്. ആ സംഭവം ഉണ്ടായതോടെ വണ്ടി അവിടെ നിന്നെടുത്തു. ഉടനെ അവരും പുറകെ. കുറച്ചുദൂരം ചെന്നശേഷം അവര്‍ ഞങ്ങളുടെ കാറിനു മുന്നില്‍ വട്ടംവച്ച് നിര്‍ത്തി. അതിനുശേഷം നടന്നതാണ് നിങ്ങള്‍ ആ വിഡിയോയില്‍ കണ്ടത്.

‘ഇത് ഇത്രയും വലിയ പ്രശ്നമാകാന്‍ കാരണം ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. സാധാരണക്കാരായിരുന്നെങ്കില്‍ അവര്‍ ആരും വിഡിയോ എടുക്കാന്‍ പോകുന്നില്ല. ഞാന്‍ ഉള്‍പ്പെട്ടതുകൊണ്ട് ഇതൊരു വലിയ പ്രശ്നമായി മാറി. ആ വിഡിയോയില്‍ കണ്ടത് മാത്രമല്ല അവിടെ നടന്നത്. ഇരുപത് മിനിറ്റോളം അവിടെ ഉണ്ടായിരുന്ന ആളുകളോട് ഞാന്‍ മാറിമാറി സോറി പറഞ്ഞിട്ടുണ്ട്. അവസാനം പൊലീസ് വന്നു, അവരോട് വലിയ കടപ്പാടുണ്ട്. ‘മോള് കാറിനുള്ളില്‍ കയറി ഇരുന്നോളൂ’ എന്ന് പറഞ്ഞ് അവര്‍ ആദ്യം തന്നെ എന്നെ സുരക്ഷിതയാക്കി.’

‘വണ്ടി നിര്‍ത്താതെ പോയി എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. വണ്ടിയുടെ സൈഡ് മിററാണ് ഇടിച്ചത്. റോഡില്‍ നല്ല തിരക്കും. ആ സമയത്ത് വണ്ടി ഞങ്ങള്‍ ഓടിച്ചുപോയി. ഇവര്‍ പുറകെ വരുന്നുണ്ടെന്ന് വിചാരിക്കുന്നില്ല. ഞാന്‍ പെര്‍ഫക്ട് ആയുള്ള സ്ത്രീ ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെന്‍ഷന്റെ പുറത്ത് സംഭവിച്ചതാണ്. ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചതിനുശേഷം അവര്‍ ഉപയോഗിച്ച ഭാഷ കേള്‍ക്കണം. സത്യത്തില്‍ അപകടത്തില്‍ സൈഡ് മിററിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. ബാക്കി തകര്‍ത്തത് ആളുകള്‍ ആണ്. ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചുപൊളിച്ചു. കാറില്‍ ചവിട്ടി, ഇടിച്ചു.

‘ഇതൊന്നും ഞാന്‍ പൊലീസിനോടു പറയാന്‍ പോയില്ല. കാരണം ഇതൊരു വലിയ പ്രശ്നമാക്കേണ്ട എന്നുകരുതി. അവരാണ് ഞങ്ങളുടെ കാറിടിച്ച് പൊളിച്ചത്. ഇങ്ങനെയൊരു അപകടം നടന്നാല്‍ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയില്‍ ഉള്ളതെങ്കില്‍ ഇങ്ങനെ വിഡിയോ എടുക്കുമോ? ‘
അതിനുപകരം ഒരു മനഃസാക്ഷിയുമില്ലാതെ വിഡിയോ എടുത്ത് അത് പാട്ടാക്കുക. നമ്മുടെ നാട്ടിലെ ആളുകള്‍ ഇങ്ങനെയാണോ? നമുക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്. അവിടെയുള്ള ആളുകളുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു. വീട്ടുകാരെ എന്തൊക്കെ മോശമായി പറഞ്ഞു. പൊലീസുകാര്‍ വന്നിട്ട് നിങ്ങള്‍ പോയാല്‍ മതിയെന്ന് പറഞ്ഞ് മാന്യമായി ഞങ്ങളോട് ഇടപെടാമായിരുന്നു.

‘എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത്. മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആ ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ ഞാന്‍ ഓര്‍ക്കുന്നത്.

കേരളത്തില്‍ മൂന്ന് കോടി ജനങ്ങളില്‍ ഒരുലക്ഷം ആളുകള്‍ മാത്രമാകും എനിക്കെതിരെ പറയുക. ബാക്കി കോടി ആളുകള്‍ എനിക്കൊപ്പം ഉണ്ട് എന്ന വിശ്വാസം ഉണ്ട്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട. ഈ സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടില്ല. ഞാനെന്റെ സിനിമകളുമായി സന്തോഷത്തോടെ മുന്നോട്ടുപോകും. മലയാളത്തില്‍ എന്റെ അഞ്ച് സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. തെലുങ്കിലും രണ്ട് സിനിമകള്‍ റിലീസ് ആകാനുണ്ട്.’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News