പത്തനംതിട്ട: ഗവിയിൽ വനത്തിനുള്ളിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചു. ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം നടത്തി മൃതദേഹം തോട്ടിലേക്ക് തള്ളുകയായിരുന്നുവെന്ന് വിനോദ് പോലീസിനോട് പറഞ്ഞു. മീനാർ അംഗനവാടിയിൽ ഹെൽപ്പറാണ് കൊല്ലപ്പെട്ട യുവതി.
തമിഴ്‌നാട് സ്വദേശിനിയായ യുവതി മീനാറിലെ അംഗനവാടിയിലാണ് ജോലിചെയ്യുന്നത്. ഗവിയിലാണ് താമസം. മൂന്നുകിലോമീറ്റർ അകലെയാണ് അംഗനവാടി. ഇവിടേക്കുള്ള പാത പൂർണമായും വനത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്. വഴിമധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ മൃഗങ്ങൾ ആക്രമിച്ച പാടുകളോ മറ്റോ കാണാനില്ലായിരുന്നു. ഇതിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസമായി യുവതിയെ വിനോദ് പിന്തുടരുകയായിരുന്നു. യുവതിയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ഇയാൾ വനമേഖലയിൽ കുടിൽകെട്ടി താമസിക്കുകയും ചെയ്തു ഇതിന്റെ തെളിവുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗവി-മീനാർ വഴിയിൽ കാത്തുനിന്നാണ് യുവതിയെ ഇയാൾ ആക്രമിച്ചത്. ബലാത്സംഗത്തിനിടെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആദ്യഘട്ടത്തിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ യുവതിയോട് പ്രണയമുണ്ടായിരുന്നെന്നും അതിനിലാണ് യുവതിയെ കാണാൻ ശ്രമിച്ചതെന്ന് പ്രതി പറഞ്ഞു. യുവതിയെ പിടിച്ച് തള്ളിയപ്പോൾ യുവതി തല കല്ലിൽ ഇടിച്ച് താഴേക്ക് വീണു. പിന്നീട് തോട്ടിലെ വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി.
വനംവകുപ്പും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വള്ളക്കടവ് ചെക്ക് പോസ്റ്റിൽവെച്ച് പ്രതി പിടിയിലാവുന്നത്. ഇയാൾക്കെതിരേ കൊലപാതക ശ്രമത്തിന് മറ്റൊരു കേസുണ്ടെന്നും പോലീസ് പറഞ്ഞു. വണ്ടിപ്പെരിയാർ പോലീസാണ് ആദ്യം ചോദ്യം ചെയ്തത്. പത്തനംതിട്ട പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. പ്രതിക്കൊപ്പം 13 വയസ്സുള്ള പെൺകുട്ടിയുമുണ്ട്. സഹോദരിയുടെ മകളാണെന്നാണ് പറയുന്നത്.
The Pathanamthitta police have confirmed that the death of a 32-year-old Anganwadi helper in the Gavi forest was a murder. The detained tribal youth, Vinod, confessed to the crime, admitting that he strangled the woman in a stream after a failed rape attempt. Vinod, who has a previous attempted murder case against him, was apprehended by police and forest officials at the Vallakkadavu check post.

