31.7 C
Kottayam
Saturday, May 11, 2024

‘ഒരാൾ കൈ കാണിച്ചാലും വണ്ടി നിർത്തി കൊടുക്കണം’ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശവുമായി ഗണേഷ്

Must read

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കുമെന്ന് ഉറപ്പ് നൽകി മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ക്ക് എഴുതിയ തുറന്ന് കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയായി ചുമതലയേറ്റെടുത്തപ്പോള്‍ ജീവനക്കാരുടെ ക്ഷേമത്തിനും കെഎസ്ആര്‍ടിസിയുടെ പുരോഗതിക്കും വേണ്ടി സുപ്രധാനമായ ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. ശമ്പളം, ഇതര ആനുകൂല്യങ്ങൾ എന്നിവയുടെ കാര്യത്തിൽ നിങ്ങൾ നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇതിന് മാറ്റം വരുത്തുന്നതിനായി ശമ്പളം ആനുകൂല്യങ്ങൾ കൃത്യമായി നൽകുവാൻ കഴിയുന്ന സാഹചര്യമൊരുക്കാൻ പരിശ്രമിക്കണമെന്നും, നിങ്ങളിൽ നിന്നും ഈടാക്കുന്ന വിഹിതം കൃത്യമായി പ്രോവിഡണ്ട് ഫണ്ട്, ഇൻഷുറൻസ്, കോണ്ട്രിബ്യൂട്ടറി പെൻഷൻ, സൊസൈറ്റി തുടങ്ങിയവയിലേക്കെല്ലാം വീഴ്ച വരുത്താതെ അടയ്ക്കുന്നതിൽ വായ്പകൾ പരിഗണനയുണ്ടാകണമെന്നുമാണ് അധികാരമേറ്റയുടൻ അദ്ദേഹം പറഞ്ഞതെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറഞ്ഞു.

സ്ഥാപനത്തിന്‍റെ സുരക്ഷിതമായ നിലനിൽപ്പിന് നിങ്ങളുടെ കൂടി പ്രവർത്തനവും ആത്മാർഥമായ സഹകരണവും വിട്ടുവില്ലാ മനോഭാവവും അനിവാര്യമാണ്. ബുദ്ധിമുട്ടുകൾക്ക് ഇടയിലും നിങ്ങളോരോരുത്തരും ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കുമെന്ന് പ്രത്യാശിക്കുന്നു. കടക്കെണികളിൽ നിന്ന് ക്രമേണയെങ്കിലും കോർപ്പറേഷനെ കരകയറ്റി സ്വയംപര്യാപ്തതയിലേക്ക് നയിക്കുവാനുള്ള പരിശ്രമങ്ങൾക്ക് ആക്കം കൂട്ടുവാനാണ് ശ്രമിച്ചുവരുന്നത്. 

സ്വാഭാവികമായും അതിന്റേതായ പ്രയാസങ്ങളും നേരിടേണ്ടി വരും. അനാവശ്യച്ചെലവുകൾ ഒഴിവാക്കിയും സാമ്പത്തികച്ചോർച്ചകൾ തടഞ്ഞും നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും ഈ ലക്ഷ്യത്തിലേക്കെത്താൻ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്. ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് ഫീൽഡിൽ ജോലി ചെയ്യുന്ന നിങ്ങൾ സമാഹരിച്ചു കൊണ്ടുവരുന്ന വരുമാനമാണ് കെഎസ്ആർടിസിയുടെ പ്രാണവായു. അതിൽ നിന്ന് ചില്ലിക്കാശു പോലും ചോർന്നു പോകാതിരിക്കാനും ദുർവിനിയോഗം ചെയ്യാതിരിക്കാനും വേണ്ടിയുള്ള ജാഗ്രതാപൂർവ്വമായ സമീപനമാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്.

യാത്രക്കാരാണ് യജമാനന്മാർ എന്നുള്ള ഒരു പൊതുബോധം ഓരോ ജീവനക്കാരനിലും ഉണ്ടാകണം. മാന്യവും സുരക്ഷിതവുമായ യാത്ര ചെയ്യാൻ അവർക്ക് അവസരം സൃഷ്ടിക്കണം. സ്ത്രീകളോടും കുട്ടികളോടും വൃദ്ധജനങ്ങളോടും  അന്തസ്സും ആദരവും നിറഞ്ഞ സമീപനം സ്വീകരിക്കണം. രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകളിൽ സൂപ്പർ ഫാസ്റ്റ് ബസ്സുകളും അതിനു താഴെ ശ്രേണിയിലുള്ള ബസ്സുകളും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിർത്തിക്കൊടുക്കുവാൻ ശ്രദ്ധിക്കണം.

രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത് സ്ത്രീകളെയും കുട്ടികളെയും അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കാതെ ഇരുട്ടിൽ ഇറക്കിവിടുന്ന പരാതിയുണ്ടാകരുത്. മോശമായ സമീപനമുണ്ടായാൽ കർശനമായ നടപടിയെടുക്കാൻ മാനേജ്മെന്റ്റ് നിർബന്ധിതമാവുകയും ചെയ്യും. ഒരാളേ ഉള്ളുവെങ്കിൽപ്പോലും യാത്രക്കാർ കൈ കാണിച്ചാൽ കൃത്യമായി ബസ് നിർത്തി അവരെ കയറ്റാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ക്ഷേമകാര്യങ്ങളെ കുറിച്ചും കത്തില്‍ ഗണേഷ് കുമാര്‍ പരാമര്‍ശിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week