അടിമാലി: ഗാന്ധി ജയന്തി ദിനത്തില്‍ അവഹേളനത്തിന് നടുവിലാണ് അടിമാലി ഗ്രാമപഞ്ചായത്തോഫീസിന് മുമ്പിലെ മഹാത്മ ഗാന്ധി പ്രതിമ.ഇടതു കൈയ്യിലെ ഒടിഞ്ഞ് തൂങ്ങിയ തള്ളവിരല്‍ പോലും പുനര്‍ നിര്‍മ്മിക്കാന്‍ ഈ ഗാന്ധിജയന്തി ദിനത്തിലും പഞ്ചായത്ത് ഭരണ സമതി തയ്യാറായിട്ടില്ല.സംരക്ഷണത്തിന്റെയും അറ്റകുറ്റപ്പണികളുടെയും അഭാവത്താല്‍ പ്രതിമ നാശത്തിന്റെ വക്കിലാണെന്ന് നാട്ടുകാര്‍ പറയുന്നു.2015ല്‍ 5 ലക്ഷം രൂപ മുടക്കിയായിരുന്നു പഞ്ചായത്ത് ഭരണസമതി ഗാന്ധി പ്രതിമ നിര്‍മ്മിച്ചത്.എന്നാല്‍ പ്രതിമക്ക് ഗാന്ധിയുമായി രൂപ സാദ്യശ്യമില്ലെന്ന പരാതി ഉയര്‍ന്നതോടെ മാസങ്ങള്‍ക്കിപ്പുറം പ്രതിമ പൊളിച്ച് പുതിയത് സ്ഥാപിച്ചു.പക്ഷെ വര്‍ഷം നാല് കഴിഞ്ഞിട്ടും പ്രതിമയെ ചുറ്റിപ്പറ്റിയുള്ള വിവാദം ഒഴിയുന്നില്ല.കഴിഞ്ഞ വര്‍ഷവും പ്രതിമക്ക് സമാന രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചിരുന്നു.അത് സാമൂഹ്യ വിരുദ്ധര്‍ മനപൂര്‍വ്വം വരുത്തിയതാണെന്നായിരുന്നു അന്നത്തെ പഞ്ചായത്ത് ഭരണസമതിയുടെ വിശദീകരണം.ഇത് സംബന്ധിച്ച് അടിമാലി പോലീസ് സ്‌റ്റേഷനില്‍ പരാതി സമര്‍പ്പിക്കുമെന്നും ഭരണസമതി അറിയിച്ചിരുന്നു.തുടര്‍ന്നിങ്ങോട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും ഗാന്ധി പ്രതിമയുടെ കാര്യത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല.ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പ്രതിമയുടെ നിര്‍മ്മാണത്തിലെ പോരായ്മയാണ് ഇടക്കിടെയുണ്ടാകുന്ന കേടുപാടുകള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.മറ്റൊരു ഗാന്ധി ജയന്തി കൂടി ആഘോഷിക്കപ്പെടുമ്പോള്‍ വേണ്ടവിധം ഗാന്ധി പ്രതിമ പെയിന്റടിക്കുന്നതിനോ ഒടിഞ്ഞ വിരല്‍ കൂട്ടിച്ചേര്‍ക്കുന്നതിനോ പോലും അധികൃതർ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിനാണ് ഇടവരുത്തുന്നത്.
ചിത്രം: ഒടിഞ്ഞ വിരലുമായി നില്‍ക്കുന്ന ഗാന്ധി പ്രതിമ