റഷ്യയും യുക്രൈനും തമ്മിൽ‌ യുദ്ധം എന്ന് ഉപയോ​ഗിക്കുന്നതിൽ തർക്കം,പ്രമേയം പുറത്തിറക്കാതെ ജി 20 യോഗം അവസാനിച്ചു

ബം​ഗളൂരു: റഷ്യയും യുക്രൈനും തമ്മിൽ‌ യുദ്ധം എന്ന് ഉപയോ​ഗിക്കുന്നതിൽ തർക്കമുണ്ടായതിനെത്തുടർന്ന് പ്രമേയം പുറത്തിറക്കാതെ ജി 20 യോഗം അവസാനിച്ചു. ‘റഷ്യ – യുക്രൈൻ യുദ്ധം’ എന്ന പരാമർശത്തെ റഷ്യയും ചൈനയും സംയുക്തമായി എതിർക്കുകയായിരുന്നു. യുക്രൈൻ യുദ്ധത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്കും എതി‍ർപ്പ് ഉയർന്നു. 

ഇതേത്തുടർന്ന് ധനകാര്യമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം പ്രമേയം പുറത്തിറക്കാതെ അവസാനിപ്പിക്കുകയായിരുന്നു. ചർച്ചകളുടെ ചുരുക്കം മാത്രം ഒരു വാർത്താക്കുറിപ്പായി പുറത്തിറക്കി. ബംഗളൂരുവിലാണ് ജി 20 യോഗം നടക്കുന്നത്. 

നവംബർ മുതൽ യുദ്ധം എന്ന വാക്ക് ഉപയോ​ഗിക്കാതിരിക്കാൻ ചൈന നീക്കം തുടങ്ങിയിരുന്നതായി അധികൃതർ വാർത്താ ഏജൻസിയായ എഎഫ്പിയോട് വ്യക്തമാക്കിയിരുന്നു. ജി20 അംഗമായ റഷ്യ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അയൽരാജ്യമായ യുക്രൈനെ ആക്രമിച്ചതിനെത്തുടർന്ന് ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് മേധാവികളുടെയും മുൻ യോഗങ്ങളും ഒരു പൊതു ധാരണ ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.

സാമ്പത്തികവും സമ്പദ്ഘടനയും സംബന്ധിച്ച വിഷയങ്ങൾക്കാണ് മുൻതൂക്കം കൊടുക്കുന്നതെന്നും യുക്രൈൻ വിഷയത്തിൽ ഒപ്പുവെക്കാൻ താല്പര്യമില്ലെന്നും ചൈനീസ്, റഷ്യൻ പ്രതിനിധികൾ വ്യക്തമാക്കുകയായിരുന്നെന്ന് മുതിർന്ന ഇന്ത്യൻ ഉദ്യോ​ഗസ്ഥൻ അജയ് സേത്ത് പ്രതികരിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News