KeralaNews

പ്രണയം താക്കീത് ചെയ്തു, പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ചു; വിവരമറിഞ്ഞ ആണ്‍സുഹൃത്ത് ആത്മഹത്യ ചെയ്തു

കിളിമാനൂര്‍: സുഹൃത്തായ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചെന്ന വിവരമറിഞ്ഞ യുവാവും ആത്മഹത്യ ചെയ്തു. മടവൂര്‍ ചാങ്ങയില്‍കോണത്താണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. സമൂഹമാധ്യമത്തിലൂടെ ഈ വിവരമറിഞ്ഞ, സുഹൃത്തായ നിലമേല്‍ സ്വദേശിയും തൂങ്ങിമരിക്കുകയായിരുന്നു. മടവൂര്‍ പുലിയൂര്‍കോണം ചാങ്ങയില്‍കോണം കൃഷ്ണഭവനില്‍ അക്ഷര (17), നിലമേലിലെ ബസ് ഉടമകൂടിയായ കരുന്തലക്കോട് കരിക്കകത്തില്‍ വീട്ടില്‍ ശ്രീജിത്ത് (23) എന്നിവരാണ് മരിച്ചത്.

പോരോടം വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്നു അക്ഷര. അക്ഷര സ്ഥിരമായി യാത്രചെയ്യുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ശ്രീജിത്ത്. ഇവരുടെ സൗഹൃദം പ്രണയമായതോടെ വീട്ടുകാര്‍ ഇടപെട്ട് യുവാവിനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് അക്ഷര തൂങ്ങി മരിച്ചത്.

കിളിമാനൂരില്‍ മ്യൂസിക് സ്ഥാപനം നടത്തുന്ന അക്ഷരയുടെ അച്ഛന്‍ ശ്യാംദത്ത് തിങ്കളാഴ്ച രാവിലെ ഏഴോടെ സ്ഥാപനത്തിലേക്ക് പോയതിനു പിന്നാലെ അക്ഷര മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. മുത്തശ്ശി വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ ആളുകളെ വിളിച്ചുകൂട്ടി. കതക് ചവിട്ടിത്തുറന്ന് നോക്കുമ്പോള്‍ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിതൂങ്ങിയനിലയിലാണ് അക്ഷരയെ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരേതയായ ബബിതയാണ് അക്ഷരയുടെ അമ്മ. സഹോദരി: ശ്രുതി. പള്ളിക്കല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അക്ഷരയുടെ മരണവിവരം അറിഞ്ഞതോടെ തിങ്കള്‍ പകല്‍ പതിനൊന്നോടെ ശ്രീജിത്ത് വീട്ടിലെ ഹാളിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. ശ്രീജിത്തിന്റെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. അമ്മ: ജലജ. രണ്ട് സഹോദരന്‍മാരുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button