മദ്യവ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം,65 ലക്ഷം തട്ടി: മലയാളി പങ്കാളികൾ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഹൈദരാബാദിൽ നിന്നുള്ള വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ മലയാളി യുവാവും യുവതിയും അറസ്റ്റിലായി.

ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും തൃശൂർ അത്താണി സ്വദേശിയുമായ സുബീഷ് പി.വാസു (31), ബിലേക്കഹള്ളി സ്വദേശിനി ശിൽപ ബാബു (27) എന്നിരാണ് പിടിയിലായത്.

എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയുടെ (ആർഎൽജെപി) കർണാടക അധ്യക്ഷ കൂടിയാണ് ശിൽപ. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ബെംഗളൂരു പൊലീസിനു കൈമാറുകയായിരുന്നു. ഇരുവരും മാറത്തഹള്ളിയിൽ ഒരുമിച്ചായിരുന്നു താമസം. 


വ്യാപാരിയായ കെ.ആർ.കമലേഷ് കഴിഞ്ഞ വർഷമാണ് പണം കൈമാറിയത്. ഒരു വർഷം കാത്തിരുന്നിട്ടും വ്യാപാരം തുടങ്ങുകയോ പണം തിരിച്ചുകൊടുക്കുകയോ ചെയ്യാതിരുന്നതിനെത്തുടർന്നാണ് പൊലീസിനെ സമീപിച്ചത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപകരെ ആകർഷിച്ചിരുന്നത്. കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ബെംഗളൂരുവിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News