തിരുവനന്തപുരം: മലയാളികൾ നെഞ്ചേറ്റിയ ഒരുപിടി ക്രൈസ്തവഗാനങ്ങൾക്ക് ജീവൻ പകർന്ന സംഗീത സംവിധായകനും വൈദികനുമായ ഫാദർ ജസ്റ്റിൻ പനയ്ക്കൽ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ മഞ്ഞുമ്മലിലെ സന്യാസഭവനത്തിലായിരുന്നു അന്ത്യം.
കെ.എസ്. ചിത്ര ആലപിച്ച പൈതലാം യേശുവേ ആണ് ഫാ. ജസ്റ്റിൻ പനയ്ക്കൽ ഒരുക്കിയതിൽ ഏറ്റവും പ്രശസ്തമായ ഗാനം. മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന. സ്നേഹ സ്വരൂപാ തവദർശനം, ദൈവം നിരുപമ സ്നേഹം, എൻ ജീവിതമാം ഈ മരക്കൊമ്പിൽ, ദൈവം പിറക്കുന്നു, മാനസത്തിൻ മണിവാതിൽ, നവ്യമാമൊരു കൽപ്പന ഞാൻ, ജീവിതഗർത്തത്തിൽ അലയും, പുതിയൊരു പുലരി വിടർന്നു തുടങ്ങിയ ശ്രദ്ധേയ ഗാനങ്ങൾക്ക് ഈണമിട്ടതും ഫാ.ഡോ.ജസ്റ്റിൻ പനയ്ക്കലാണ്. ജീവിതഗർത്തത്തിൽ അലയും എന്ന ഗാനത്തിന് വരികളെഴുതിയതും ജസ്റ്റിൻ പനയ്ക്കലാണ്. ഈണമിട്ട 29 പാട്ടുകളിൽ 25 എണ്ണവും യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. തരംഗിണിയുടെ ഹിറ്റുകളായ സ്നേഹസന്ദേശം, തളിർമാല്യം തുടങ്ങിയ ആൽബങ്ങളിലും പനയ്ക്കലച്ചന്റെ പാട്ടുകളുണ്ടായിരുന്നു.
കുമ്പളങ്ങി സ്വദേശിയായ പനക്കൽ ജോബിന്റെ മകനാണ് ഫാ.ജസ്റ്രിൻ. 1952ൽ കർമലീത്ത നിഷ്പാദുക ലഭയിൽ അംഗമായ അദ്ദേഹം 1962ൽ തിരുപ്പട്ടം സ്വീകരിച്ചു. റോമിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും പൂർത്തിയാക്കിയ ശേഷം 1969 മുതൽ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഫാ. ജസ്റ്രിൻ പനക്കലിന്റെ ഭൗതീക ദേഹം തിങ്കളാഴ്ച രാവിലെ ഏഴുമുതൽ മഞ്ഞുമ്മൽ കർമ്മലീത്ത ആശ്രമ ദൈവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക്ശേഷം മൂന്നിന് മഞ്ഞുമ്മൽ കർമ്മലീത്ത ആശ്രമ ദൈവാലയത്തിൽ.

