ഫരീദാബാദ്: വീട്ടിൽ പഠിപ്പിക്കുന്നതിനിടെ ചപ്പാത്തിക്കോലുകൊണ്ട് പിതാവ് മർദിച്ചതിനെത്തുടർന്ന് നാലുവയസ്സുകാരി കൊല്ലപ്പെട്ടു. ഹരിയാണയിലെ ഫരീദാബാദിലാണ് ദാരുണസംഭവം. ഉത്തർപ്രദേശ് സ്വദേശിയായ കൃഷ്ണ ജയ്സ്വാളാണ് അൻപതുവരെ എണ്ണാൻപറഞ്ഞിട്ട് ശരിയായി ചെയ്യാതിരുന്നതിന് മകളെ ക്രൂരമായി മർദിച്ചത്.
ശരീരമാസകലം അടിയേറ്റതിനെത്തുടർന്ന് ബോധംനഷ്ടപ്പെട്ട മകളെ ജയ്‌സ്വാൾ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കളിക്കുന്നതിനിടെ പടിക്കെട്ടിൽനിന്നുവീണ് മകൾക്ക് പരിക്കേറ്റെന്നാണ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. എന്നാൽ, ആശുപത്രിയിലെത്തിയ ജയ്സ്വാളിന്റെ ഭാര്യ, മകളുടെ ദേഹത്തെ പരിക്കുകണ്ട് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
ചോദ്യംചെയ്യലിൽ ജയ്‌സ്വാൾ കുറ്റം സമ്മതിച്ചു. തുടർന്ന്, അയാളെ അറസ്റ്റുചെയ്തു. കൊല്ലപ്പെട്ട കുട്ടിയെക്കൂടാതെ ദമ്പതിമാർക്ക് ഏഴുവയസ്സുള്ള മകനും രണ്ടുവയസ്സുള്ള മകളുമുണ്ട്.


