കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ മരണം കൊലപാതകം; നിർണായക കണ്ടെത്തൽ

ഉറക്കത്തിൽ മരിച്ചതല്ല, കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ മരണം കൊലപാതകം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥിതൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവം കൊലപാതകം. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കഴുത്തിൽ എന്തുകൊണ്ടോ  മുറുക്കിയ പാടുകൾ ഡോക്ടർമാർ കണ്ടെത്തിയിരുന്നു.

പശ്ചിമബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിന്റെ നാലുവയസ്സുള്ള മകൻ ഗിൽദറിനെയാണ് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കുട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം കിടന്ന് ഉറങ്ങുകയായിരുന്നു എന്നും പിന്നീട് ഉണർന്നില്ല എന്നുമാണ് മാതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർ കുട്ടിയുടെ കഴുത്തിൽ മുറിവുകൾ കണ്ടെത്തിയതോടെ  അധികൃതർ കഴക്കൂട്ടം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കുട്ടിയുടെ അമ്മയേയും ആൺസുഹൃത്തിനെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. കൊലപാതകമാണെന്ന് ബോധ്യമായതോടെ ഇരുവർക്കും കൃത്യത്തിൽ പങ്കുണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കുമെന്നാണ് വിവരം.

രണ്ടാഴ്ച മുമ്പാണ് ഒന്നര വയസ്സ് പ്രായം ഉള്ള ഇളയ കുഞ്ഞും മരണപ്പെട്ട കുട്ടിയുമായി ഇവർ ഇവിടെ താമസത്തിന് എത്തിയത്. രണ്ടുമാസം മുൻപും ഇവർ ഇതേ ലോഡ്ജിൽ താമസിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ആലുവയിൽ താമസിച്ചിരുന്ന ഇവർ ഭർത്താവുമായി പിണങ്ങിയാണ് കുഞ്ഞുങ്ങളുമായി ഇവിടെ എത്തിയതെന്നാണ് വിവരം. ഇവർ താമസിച്ചിരുന്ന ലോഡ്ജിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ചോദ്യം ചെയ്തതിനു ശേഷം ഇന്നുത്തന്നെ കസ്റ്റഡിയിലുള്ള തൻബീർ ആലമിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News