ലിഫ്റ്റിൽ കുടുങ്ങി നാലരവയസ്സുകാരന് ദാരുണാന്ത്യം; കണ്ടെത്തിയത് ചോരയിൽകുളിച്ച നിലയിൽ

ഹൈദരാബാദ്: അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങി നാലരവയസ്സുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ സന്തോഷ്‌നഗര്‍ കോളനിയിലെ ആറുനില കെട്ടിടത്തില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി ശ്യാംബഹദൂറിന്റെ മകന്‍ സുരേന്ദര്‍ ആണ് മരിച്ചത്.

ലിഫ്റ്റിന് സമീപം കളിക്കുകയായിരുന്ന കുട്ടി ലിഫ്റ്റിനകത്തേക്ക് കയറാന്‍ ശ്രമിക്കുകയും പിന്നാലെ ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നു. അപകടം നടന്ന് പത്തുമിനിറ്റോളം കഴിഞ്ഞാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ കാണാതായതോടെ തിരഞ്ഞെത്തിയ മാതാപിതാക്കള്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നേപ്പാള്‍ സ്വദേശിയായ ശ്യാംബഹദൂറും കുടുംബവും ഏഴുമാസം മുമ്പാണ് ഹൈദരാബാദിലെത്തിയത്. അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ സുരക്ഷാ ജീവനക്കാരനായി ജോലിചെയ്തുവരികയായിരുന്നു ശ്യാംബഹദൂര്‍. കെട്ടിടത്തിന്റെ താഴത്തെനിലയില്‍ ലിഫ്റ്റിനോട് ചേര്‍ന്നുള്ള ചെറിയ മുറിയിലാണ് ശ്യാംബഹദൂറും ഭാര്യയും രണ്ട് കുട്ടികളും താമസിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News