ന്യൂഡൽഹി: ഇൻഡിഗോ വിമാനസർവീസുകളുടെ റദ്ദാക്കൽ യാത്രക്കാരെ ബാധിച്ചത് അതിരൂക്ഷമായി. വിമാന ടിക്കറ്റ് നിരക്കുകൾ പല മടങ്ങായി വർധിച്ചു. റദ്ദാക്കലുകൾ കാരണം യാത്രക്കാർ മറ്റ് എയർലൈൻസുകളിൽ അവസാന നിമിഷം ടിക്കറ്റുകൾക്കായി പ്രയാസപ്പെടുകയാണ്. പെട്ടെന്നുണ്ടായ തിരക്കും ആവശ്യകതയുടെ വർധനയും വിമാന ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ ഒരു തരംഗമായി മാറിയത് വിമാനയാത്രാചെലവ് ഇരട്ടിയായും മൂന്നിരട്ടിയായും വർധിപ്പിച്ചു.
അതേസമയം പല തിരക്കേറിയ ആഭ്യന്തര റൂട്ടുകളേക്കാൾ കുറഞ്ഞ നിരക്കിൽ വിദേശ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ ലഭ്യമാണ്. അന്താരാഷ്ട്ര സർവീസുകളെ പ്രതിസന്ധി ബാധിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നായ ഡൽഹിക്കും മുംബൈയ്ക്കും ഇടയിലുള്ള അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രാടിക്കറ്റുകൾക്ക് ഇപ്പോൾ ഇക്കോണമി ക്ലാസിൽ ഏകദേശം 60,000 രൂപയാണ് ചെലവ് വരുന്നത്. മറ്റ് ദിവസങ്ങളിൽ, അവസാന നിമിഷം ബുക്ക് ചെയ്താൽ ഇതിന്റെ മൂന്നിലൊന്ന്, അതായത് ഏകദേശം 20,000 രൂപ മാത്രമാണ് ചെലവ് വരുന്നത്. ഒരുവശത്തേക്കുള്ള യാത്രയ്ക്ക് ഏകദേശം 35,000 രൂപയാണ് നിരക്ക്.
ഡൽഹിയെ ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, ജയ്പുർ, ലഖ്നൗ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന വിമാനങ്ങൾ വെള്ളിയാഴ്ച ലഭ്യമല്ല. ശനിയാഴ്ച ഹൈദരാബാദിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് സാധാരണയായി 7,000 രൂപയിൽ അധികമാകാത്ത ഇക്കോണമി ടിക്കറ്റിന് 48,000 രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടി വരും. ആവശ്യകതയും മറ്റ് ഘടകങ്ങളും അനുസരിച്ച് ടിക്കറ്റ് നിരക്ക് ഓരോ മിനിറ്റും മാറിക്കൊണ്ടിരിക്കുന്നു.
ഡൽഹി-കൊൽക്കത്ത റൂട്ടിൽ വെള്ളിയാഴ്ച ലഭ്യമായ ഒരു വിമാനത്തിന് ഏകദേശം 32,000 രൂപയാണ് നിരക്ക്. ശനിയാഴ്ചത്തെ ഒരു റൗണ്ട് ട്രിപ്പിന് ഇത് 85,000 രൂപയായി ഉയരുമെന്നാണ് സൂചന. ഇത് യൂറോപ്പിലേക്കുള്ള യാത്രയേക്കാൾ ചെലവേറിയതാക്കുന്നു. ഡൽഹി-ലണ്ടൻ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിമാനത്തിന് ഏകദേശം 25,000 രൂപയാണ്, അതേസമയം ഡൽഹി-പാരിസ് 25,000 രൂപയിൽ താഴെയാണ്. രണ്ട് സ്ഥലങ്ങളിലേക്കുമുള്ള ഒരു റൗണ്ട് ട്രിപ്പിന് 60,000 രൂപയിൽ കുറവാണ് ചെലവ്.
ഡൽഹി വിമാനത്താവളത്തിൽ നിന്ന് അർധരാത്രി വരെയുള്ള എല്ലാ ആഭ്യന്തര വിമാനങ്ങളും ഇൻഡിഗോ റദ്ദാക്കിയിട്ടുണ്ട്. മറ്റ് മാർഗ്ഗമില്ലാതെ, യാത്രക്കാർക്ക് അവസാന നിമിഷം മറ്റൊരു എയർലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ അധിക പണം ചെലവഴിക്കേണ്ടി വരും. ഈ പ്രശ്നം ഡൽഹിയെ ബന്ധിപ്പിക്കുന്ന വിമാനങ്ങളെ മാത്രമല്ല ബാധിക്കുന്നത്. ഡൽഹിയിൽ സ്റ്റോപ്പ് ഉള്ള മുംബൈയും ചെന്നൈയും തമ്മിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിമാനത്തിന് ഏകദേശം 60,000 രൂപയാണ് ചലവ് വരുന്നത്, എന്നാൽ ഒരു ആഴ്ചയ്ക്ക് ശേഷമുള്ള യാത്രാ തീയതിക്ക് ഇതേ വിമാനത്തിന് 4,500 രൂപയിൽ താഴെയാണ് നിരക്ക്.
മറ്റ് ദിവസങ്ങളിൽ 10,000 രൂപയിൽ കൂടാത്ത മുംബൈ-ശ്രീനഗർ വിമാനങ്ങളിലെ സീറ്റുകൾ കുറഞ്ഞത് 62,000 രൂപയ്ക്കാണ് ലഭ്യമാകുന്നത്. ഒരുഭാഗത്തേക്കുള്ള യാത്രയ്ക്ക് മാത്രമാണ്. അടുത്ത ദിവസത്തേക്കുള്ള മടക്കയാത്ര ടിക്കറ്റ് 92,000 രൂപയിൽ കൂടുതലാകും.


