KeralaNews

കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്.

പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ്. ഇടിമിന്നലിനും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

തെക്കന്‍ തമിഴ്നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് ശക്തമായ മഴയ്ക്ക് കാരണം. മലയോര മേഖലകളിലും ദുരന്ത സാധ്യതാ മേഖലകളിലും അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. അതേസമയം, സംസ്ഥാനത്തെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളില്‍ മഴയുണ്ട്. എറണാകുളം കടവൂര്‍, നേര്യമംഗലം വില്ലേജുകളില്‍ ആര്‍ആര്‍ടി സംഘത്തെ നിയോഗിച്ചു. പാലക്കാട്, വടക്കഞ്ചേരി ഓടന്തോട് പ്രദേശത്ത് മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ ആളപായമില്ല.

കോട്ടയം ജില്ലയില്‍ മലയോര മേഖലകളില്‍ പെയ്ത മഴയ്ക്ക് ശമനമുണ്ടായി. കൂട്ടിക്കല്‍, ഏന്തയാര്‍, ഇളംകാട് ഭാഗങ്ങളിലും, തീക്കോയി, തലനാട്, പൂഞ്ഞാര്‍ പ്രദേശത്തുമാണ് ശക്തമായി മഴ പെയ്തത്. രണ്ടിടങ്ങളില്‍ നേരിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. തീക്കോയ് 30 ഏക്കറിലും, മംഗളഗിരിയിലുമാണ് മണ്ണിടിഞ്ഞത്. ആളപായമില്ല. മഴയില്‍ മീനച്ചിലാറ്റിലും, മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നെങ്കിലും ഒരിടത്തും അപകടനിലയില്‍ എത്തിയിട്ടില്ല. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് അപകട ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു.

മഴ ശക്തമായതോടെ പത്തനംതിട്ട കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകളും 90 സെന്റിമീറ്ററില്‍ നിന്ന് 60 സെന്റിമീറ്റര്‍ ആയി താഴ്ത്തി. നദികളില്‍ ജലനിരപ്പ് ഉയരാതിരിക്കാന്‍ പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവ് 100 ക്യുമക്സായി കുറച്ചു. ജില്ലയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുന്നുന്നുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button