യുക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഉച്ചയോടെ എത്തും; സംഘത്തില്‍ 17 മലയാളികള്‍

ന്യൂഡല്‍ഹി: യുക്രൈയിന്‍ ആക്രമണത്തെത്തുടര്‍ന്നു ഇന്ത്യ നടത്തുന്ന രക്ഷാദൗത്യത്തില്‍ ആദ്യ സംഘം ഇന്നു ഉച്ചയോടെ രാജ്യത്തു മടങ്ങിയെത്തും. സംഘത്തില്‍ 17 മലയാളികള്‍ ഉള്‍പ്പെടെ 427 ഇന്ത്യക്കാരാണ് ഉള്ളത്. റൊമാനിയ വഴി രണ്ടു വിമാനത്തില്‍ ആയിട്ടാണ് ഇവര്‍ ഇന്ത്യയിലേക്കു തിരിച്ചിട്ടുള്ളത്. ഹംഗറി വഴിയുള്ള രക്ഷാപ്രവര്‍ത്തനവും ഇന്നു തുടങ്ങും.

യുദ്ധം കടുത്തതോടെ ഇതുവരെ യുക്രൈയിനില്‍നിന്നു പോരാന്‍ കഴിയാത്തവര്‍ കടുത്ത ആശങ്കയിലാണ്. ആദ്യമൊക്കെ അധികൃതരുമായി സമ്പര്‍ക്കവും ആശയവിനിമയവും ഉണ്ടായിരുന്ന പലര്‍ക്കും ഇപ്പോള്‍ അതു സാധിക്കുന്നില്ല എന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കുറെയേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്ന അതിര്‍ത്തി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ട്.

അതേസമയം, കടുത്ത തണുപ്പും മറ്റും വിദ്യാര്‍ഥികള്‍ക്കു കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. യുദ്ധഭൂമിയില്‍നിന്ന് എങ്ങനെയും രക്ഷപ്പെടുക എന്ന ലക്ഷ്യത്തോടെ എന്തു ത്യാഗം സഹിക്കാനും തയാറായിട്ടാണ് വിദ്യാര്‍ഥികള്‍ നില്‍ക്കുന്നത്. പലരും സാധനങ്ങളൊക്കെ തയാറാക്കി ഏതു നിമിഷവും യാത്രയ്ക്കു പുറപ്പെടാനായി ഒരുങ്ങിയിരിക്കുകയാണ്. അധികൃതരുടെ വിളി ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് കാത്തിരിപ്പ്. പലരും ശേഖരിച്ചുവച്ചിരുന്ന ഭക്ഷണ സാധനങ്ങളൊക്കെ തീരാറായതാണ് ഇവരെ അലട്ടുന്ന മറ്റൊരു പ്രശ്‌നം.

യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുകയാണ്. തലസ്ഥാനമായ കീവില്‍ പ്രവേശിച്ച സൈന്യം ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. കീവില്‍ വൈദ്യുത നിലയത്തിനു സമീപം തുടരെ സ്ഫോടനങ്ങള്‍. മൂന്ന് മിനിറ്റിനുള്ളില്‍ അഞ്ച് സ്ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും കീവ് മേയര്‍ പറഞ്ഞു. യുക്രൈന്റെ രണ്ടു കപ്പലുകള്‍ റഷ്യന്‍ സേന തകര്‍ത്തു. ഒഡേസ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന രണ്ട് ചരക്കു കപ്പലുകളാണ് തകര്‍ത്തത്.

സൈനികവാഹനങ്ങളുമായി കീവ് നഗരത്തിലെത്തിയ റഷ്യന്‍ സൈന്യം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. നഗരത്തില്‍ വ്യാപക സ്ഫോടനങ്ങള്‍ നടന്നതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കീവ് അന്താരാഷ്ട്ര വിമാനത്താവളം നിയന്ത്രണത്തിലായ റഷ്യന്‍ സേന, പാര്‍ലമെന്റ് മന്ദിരവും പ്രസിഡന്റിന്റെ കൊട്ടരവും അടക്കം തന്ത്രപ്രധാന കേന്ദ്രങ്ങള്‍ കീഴടക്കാനുള്ള നീക്കത്തിലാണ്.

കീവില്‍ യുക്രൈന്‍ സേനയും പ്രതിരോധം തുടരുകയാണ്. റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായി യുക്രൈന്‍ സൈന്യം അറിയിച്ചു. കീവിനടുത്ത് വാസല്‍കീവിലാണ് റഷ്യന്‍ സൈനിക വിമാനം വെടിവെച്ചിട്ടത്. സാധാരണ യുക്രൈന്‍ പൗരന്മാരും ആയുധങ്ങളുമായി റഷ്യന്‍ സേനയ്ക്കെതിരെ പോരാട്ടത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്.

അതിനിടെ രാജ്യം വിട്ടു പോയിട്ടില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി. ഞങ്ങള്‍ കീവിലുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരുമെന്നും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ സെലന്‍സ്‌കി വ്യക്തമാക്കി. റഷ്യന്‍ ആക്രമണത്തിനെതിരെ പ്രതിരോധിക്കാന്‍ യുക്രൈന്‍ ഇസ്രായേലിന്റെ സഹായം തേടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News