തൃശ്ശൂരിൽ ധനകാര്യസ്ഥാപനം പൂട്ടി ദമ്പതിമാർ മുങ്ങി; തട്ടിയത് 100 കോടിയിലേറെ

തൃശ്ശൂര്‍: അമിതപലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ച ദമ്പതിമാര്‍ സ്ഥാപനം പൂട്ടി മുങ്ങി. തൃശ്ശൂര്‍ ചെട്ടിയങ്ങാടി-പോസ്റ്റോഫീസ് റോഡില്‍ ധനവ്യവസായ ബാങ്കേഴ്‌സ്, ധനവ്യവസായസ്ഥാപനം എന്നീ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നടത്തിയിരുന്ന വടൂക്കര, കൂര്‍ക്കഞ്ചേരി പാണഞ്ചേരി വീട്ടില്‍ ജോയ്, ഭാര്യ റാണി എന്ന കൊച്ചുറാണി എന്നിവരുടെ പേരിലാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്.

സ്ഥാപനം 100 കോടിയിലേറെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനാല്‍ കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. സ്ഥാപനത്തില്‍ 29 ലക്ഷം രൂപ നിക്ഷേപിച്ച വടൂക്കരയിലെ മേഴ്‌സിയുടെ പരാതിയിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനകം നൂറില്‍പരം ആളുകള്‍ പരാതി നല്‍കിയിട്ടുണ്ട്.

27 ലക്ഷം നിക്ഷേപിച്ച കണിമംഗലത്തെ കെ.ടി. ജോണിയും പരാതി നല്‍കിയിട്ടുണ്ട്. 15 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ദമ്പതിമാര്‍ കോടികളാണ് തട്ടിയെടുത്തത്. കണിമംഗലത്തെ ജയന്തി ഗിരീഷിന് 12.5 ലക്ഷം നഷ്ടമായെന്ന പരാതിയിലും കേസെടുത്തു.

സര്‍ക്കാര്‍ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചും ആദ്യകാലത്ത് നിക്ഷേപം നടത്തിയവര്‍ക്ക് കൃത്യമായി മുതലും പലിശയും നല്‍കിയുമാണ് തട്ടിപ്പിന് തുടക്കമിട്ടത്. തിങ്കളാഴ്ച സ്ഥാപനം തുറന്നില്ല. ഫോണ്‍ വിളിച്ചിട്ട് എടുത്തതുമില്ല. ഇതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. തട്ടിപ്പിനിരയായവര്‍ സ്ഥാപനത്തിനു മുന്നിലും ദമ്പതിമാരുടെ വീടിനു മുന്നിലും തടിച്ചുകൂടി. പോലീസ് എത്തുംമുന്നേ ദമ്പതിമാര്‍ മുങ്ങിയിരുന്നു. 1500 രൂപ നിക്ഷേപിച്ച കൂലിപ്പണിക്കാര്‍ മുതല്‍ 50 ലക്ഷം നിക്ഷേപിച്ച വ്യാപാരികള്‍വരെ തട്ടിപ്പിനിരയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News