ഗുരുഗ്രാം: ലൈംഗിക ഉത്തേജന മരുന്നുകൾ അമിത അളവിൽ ഉപയോഗിച്ചതിനെത്തുടർന്ന് യുവാവ് മരിച്ച നിലയിൽ. നാഗ്പൂർ സ്വദേശിയും ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനുമായ രോഹിത് ലാൽ (29) ആണ് സെക്ടർ 53-ലെ വാടക ഫ്ലാറ്റിൽ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിയുന്നത്.
രോഹിത്തിനൊപ്പം ഓഫീസിൽ പോകാറുള്ള സഹപ്രവർത്തകൻ പതിവുപോലെ ഫ്ലാറ്റിലെത്തിയെങ്കിലും മുറി ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ സംശയം തോന്നിയ സുഹൃത്ത് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ രോഹിത്തിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മുറിയിൽ നിന്ന് ഉത്തേജന മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും ഒഴിഞ്ഞ കവറുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിവാഹനിശ്ചയം കഴിഞ്ഞ രോഹിത്, തന്റെ പ്രതിശ്രുത വധുവിനെ കാണാനായി ക്ഷണിച്ചിരുന്നു. എന്നാൽ അവർ എത്തുന്നതിന് മുൻപേ തന്നെ മരണം സംഭവിക്കുകയായിരുന്നു. വധു എത്തുന്നതിന് മുൻപായി കഴിച്ച മരുന്നിന്റെ അളവ് കൂടിയതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം.
"മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആന്തരിക അവയവങ്ങളും മുറിയിൽ നിന്ന് കണ്ടെടുത്ത മരുന്നുകളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ."സത്യേന്ദർ റാവൽ, എസ്.എച്ച്.ഒ, സെക്ടർ 53 പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും ഫോറൻസിക് പരിശോധനാഫലം വന്നാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

