CrimeEntertainmentNews

ഒരൊറ്റ രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകള്‍ അതേ കച്ചവടക്കാരന്റെ പേരില്‍ തിരിച്ചേല്പിച്ച് അവര്‍ ഇറങ്ങിവന്നവള്‍,ദിലീപ് വീണ്ടും പ്രതിക്കൂട്ടിലാകുമ്പോള്‍ മഞ്ജുവാര്യരെ കുറിച്ച് വൈകാരിക കുറിപ്പ്‌

മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ അഭിനയിച്ചിരുന്ന ആദ്യ കാലത്തും 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെ മലയാളികൾ ചേർത്തുപിടിച്ച നായിക. പൊതുവെ സൂപ്പർസ്റ്റാർ പട്ടം നായകൻമാർക്ക് മാത്രം കൽപ്പിച്ചുകൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും ഒരു സൂപ്പർസ്റ്റാർ ആയി മാറി.

ഇപ്പോഴിതാ മഞ്ജുവിന്റെ മടങ്ങിവരവിനെകുറിച്ചും അവരുടെ ഇടപെടലുകളെ കുറിച്ചും വന്നൊരു കുറിപ്പാണ് വൈറലായി മാറുന്നത്

കുറിപ്പിന്റെ പൂർണ്ണ രൂപം

ആറുവർഷങ്ങൾക്ക് മുമ്പ് സ്വന്തം വിവാഹബന്ധം വേർപെടുത്തിയപ്പോഴും, അവർ അതിൽ പുലർത്താവുന്ന ഏറ്റവുമധികം മാന്യതയോടെയാണ് ഇറങ്ങിപ്പോന്നത്. വിവാദങ്ങളുണ്ടാക്കാൻ ഏറ്റവുമെളുപ്പമായിരുന്നിട്ടും മുൻഭർത്താവിന്റെ സ്വകാര്യതയെ മാനിച്ചാണ് അവർ ഏതൊരു പൊതുവിടത്തിലും സംസാരിച്ചത്. പിരിയാനുള്ള കാരണം അന്നുമിന്നും പൊതുവിടത്തിൽ വെളിപ്പെടുത്താതെ, മലയാളസിനിമയിലെ ഏറ്റവും വലിയ കച്ചവടക്കാരനിൽ നിന്നും ഒരൊറ്റ രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകൾ അതേ കച്ചവടക്കാരന്റെ പേരിൽ തിരിച്ചേല്പിച്ച് അവർ ഇറങ്ങിവന്നു. സിനിമയിലേക്ക് തിരിച്ചുവന്നു.

രണ്ടു വർഷം തികഞ്ഞില്ല, മലയാളസിനിമാലോകചരിത്രത്തിൽ ഇന്നോളം കാണാത്ത വിധം ഹീനമായ ക്രൂരത അരങ്ങേറി. ആക്രമിക്കപ്പെട്ട നടിയോട് ഐക്യപ്പെടാൻ അമ്മ സംഘടന വിളിച്ചുചേർത്ത യോഗത്തിൽ പലരും ഒരിറ്റ് ആത്മാർഥതയില്ലാത്ത വൈകാരികത ചാർത്തിയ സംഭാഷണങ്ങൾ കൊണ്ട് അവരവരുടെ കടമ തീർത്തുവെന്ന് വരുത്തിയപ്പോഴും, ഒന്നര മിനിറ്റിൽ അവർ പറഞ്ഞുതീർത്ത സത്യസന്ധമായ കുറച്ചു വാക്കുകൾ. “ഇതിന് പിന്നിലുള്ളത് ഒരു ക്രിമിനൽ ഗൂഡാലോചനയാണ്. അതിനുവേണ്ടി പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണം, ശിക്ഷിക്കണം.”

ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു ശബ്ദം. അതിന് തുടർച്ചകളുണ്ടായി. നിയമപരമായ ഇടപെടലുകളുണ്ടാകാൻ തുടങ്ങി. വിചാരണയും വിസ്താരവുമടക്കം വർഷങ്ങളനവധി കടന്നുപോയി. അന്നുതൊട്ടിന്നുവരെ ആക്രമിക്കപ്പെട്ടവളുടെ കൂടെത്തന്നെ അവർ നിന്നു. ഗൂഡാലോചന നടത്തിയവരും, അതിന് വക്കാലത്ത് പിടിച്ചവരും അതിനെതിരെ വായനക്കാതെയിരുന്നവരും, പേടിച്ചോ പ്രലോഭിപ്പിക്കപ്പെട്ടോ പൊലീസിന് മുന്നിലും കോടതിയിലും കൂറുമാറിയവരും, കുറ്റാരോപിതനെ രക്ഷിച്ചെടുക്കാൻ മനസോടെയോ അല്ലാതെയോ ആവുന്നത് ചെയ്തപ്പോഴും അവർ സ്വന്തം വാക്കുകൾ തിരുത്തിപ്പറഞ്ഞില്ല.

പറയാനുണ്ടായിരുന്ന സത്യങ്ങൾ അണുവിട തെറ്റാതെ ആവർത്തിച്ചുപറഞ്ഞു.

ഇന്നിപ്പോ കൊടിയ ഗൂഢാലോചന നടന്നുവെന്നതിനെ ശരിവെക്കുന്ന പുതിയ തെളിവുകൾ കത്തുകളായും ശബ്ദരേഖകളായും ഓരോന്നായി പുറത്തുവരുമ്പോൾ, നടന്നതിനെക്കാളും എത്രയോയിരട്ടി മറഞ്ഞിരിക്കുന്ന “ജനപ്രിയൻ” കഥകൾ ഓരോന്നായി തെളിഞ്ഞുവരുമ്പോൾ, പണക്കൊഴുപ്പിൽ എല്ലാം തീർക്കാമെന്നു കരുതിയവരുടെ പ്രതീക്ഷകൾ അവസാനനിമിഷം തെറ്റിപ്പോകുമ്പോൾ, അവസാനത്തെ ചിരി ആക്രമിക്കപ്പെട്ടവൾക്കും അവളുടെ കൂടെ നിന്ന മഞ്ജുവാര്യരെന്ന സുഹൃത്തിനും, wcc എന്ന സംഘടനയിലെ ജനുവിനായി ഇടപെട്ട സ്ത്രീകൾക്കുമാകുന്നു.

വഞ്ചിക്കപ്പെട്ടയിടത്തിൽ നിന്നുള്ള ഏറ്റവും മാന്യമായ ഇറങ്ങിപ്പോരലും, അതിന് കാരണമായതിന്റെ പേരിൽ ബലിയാടാക്കപ്പെട്ടവളുടെ നീതിക്കായുള്ള പോരാട്ടത്തിലുള്ള കൂടെനിൽക്കലും, ഒന്നുമില്ലായ്മയിൽ നിന്നും തിരിച്ചുവന്ന് തൊഴിൽമേഖലയിൽ നിന്നും സാമ്പത്തികസുരക്ഷ നേടിയെടുക്കലുമടക്കം, മഞ്ജുവാര്യരെന്ന വ്യക്തിയിൽ നിന്നും, പ്രൊഫഷണലിൽ നിന്നും പഠിക്കാൻ ഒരുപാടുണ്ട്.. പല പൊയ്‌മുഖങ്ങളും അഴിഞ്ഞുവീഴാൻ കാരണമായതിന്റെ സന്തോഷവും സമാധാനവും അവർ മറ്റാരേക്കാളും അർഹിക്കുന്നുമുണ്ട്..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button