KeralaNews

‘അവന് പുതിയതോ പഴയതോ ആയ സൈക്കിള്‍ വാങ്ങി നല്‍കാന്‍ നിര്‍വാഹമില്ല’; പത്താംക്ലാസുകാരന്റെ സൈക്കിള്‍ മോഷ്ടിച്ച കള്ളനോട് അപേക്ഷയുമായി പിതാവ്; പോസ്റ്റര്‍ വൈറല്‍

ചേര്‍പ്പ്: പത്താംക്ലാസില്‍ പഠിക്കുന്ന മകന്റെ സൈക്കിള്‍ മോഷ്ടിച്ചയാളോട് അപേക്ഷയുമായി ഒരു പിതാവിന്റെ പോസ്റ്റര്‍. സൈക്കിള്‍ തിരിച്ചുതരണമെന്ന് അപേക്ഷിച്ച് കള്ളന്‍ കാണാനായി ചുമരില്‍ സ്വന്തം കൈപ്പട കൊണ്ട് എഴുതി തയ്യാറാക്കിയ പോസ്റ്ററാണ് ഈ പിതാവ് പതിപ്പിച്ചിരിക്കുന്നത്. കരുവന്നൂര്‍ സ്വദേശിയായ സൈഫുദ്ദീന്‍ എന്നയാളുടെ മകന്റെ സൈക്കിളാണ് നഷ്ടപ്പെട്ടത്. മറ്റൊരു നിര്‍വാഹവുമില്ലാതെയാണ് അങ്ങിനെയൊരു പോസ്റ്റര്‍ എഴുതി ഒട്ടിച്ചതെന്ന് പെയിന്റിങ്ങ് തൊഴിലാളിയായ സൈഫുദ്ദീന്‍ പറയുന്നു.

‘എന്റെ മകന്‍ സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന സൈക്കിള്‍ ഇവിടെ നിന്നും ആരോ മന:പൂര്‍വമോ അല്ലാതെയോ എടുത്തുകൊണ്ടുപോയ വിവരം ഖേദപൂര്‍വം അറിയിക്കുന്നു. മകന്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്. അവനിനി പുതിയൊരു സൈക്കിളോ പഴയതൊരെണ്ണമോ വാങ്ങി നല്‍കാന്‍ ഒരു പിതാവ് എന്ന നിലയില്‍ എനിക്ക് നിര്‍വാഹമില്ല’- തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ രാജാ കമ്പനിക്ക് സമീപത്തെ ചുമരില്‍ പതിച്ച അറിയിപ്പ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നു.

‘മകന്റെ ആ സൈക്കിള്‍ എടുത്തയാള്‍ ഇത് വായിക്കാനിടയായാല്‍ ഞങ്ങളുടെ അവസ്ഥ മനസിലാക്കി ആ സൈക്കിള്‍ ഞങ്ങള്‍ക്കു തന്നെ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സൈക്കിള്‍ തിരിച്ചു തരാന്‍ ദയ അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിക്കുക. നമുക്കെല്ലാവര്‍ക്കും നന്മ വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ’-സൈഫുദ്ദീന്റെ ഈ കുറിപ്പ് സോഷ്യല്‍മീഡിയയിലടക്കം വൈറലാവുകയാണ്.

സൈക്കിള്‍ രാജ കമ്പനിക്ക് സമീപം വെച്ചാണ് മകന്‍ ചേര്‍പ്പിലെ സ്‌കൂളിലേക്ക് സ്ഥിരമായി പോയിരുന്നതെന്ന് സൈഫുദ്ദീന്‍ പറഞ്ഞു. ശനിയാഴ്ച സ്‌കൂളില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ സൈക്കിള്‍ കണ്ടില്ല. മകനും സൈഫുദ്ദീനും അവിടെയെല്ലാം അന്വേഷിച്ചെങ്കിലും സൈക്കിള്‍ കണ്ടെത്താനായില്ല. എടുത്തുകൊണ്ടു പോയയാള്‍ക്ക് മനസലിവ് വന്നെങ്കിലോ എന്നു കരുതിയാണ് പോസ്റ്റര്‍ പതിച്ചതെന്നും സൈഫുദ്ദീര്‍ പറഞ്ഞു. മറ്റൊന്ന് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഒരു വസ്തു നഷ്ടപ്പെടുമ്പോഴുള്ള വേദന വളരെ വലുതാണെന്നും സൈഫുദ്ദീന്‍ പറയുന്നു.

പുതിയ സൈക്കിള്‍ ആരെങ്കിലും വാങ്ങിതരണമെന്ന് ആഗ്രഹിച്ചല്ല പോസ്റ്റര്‍ പതിച്ചതെന്ന് സൈഫുദ്ദീന്‍ പറഞ്ഞു. മറ്റു നിര്‍വാഹമില്ലാത്തപ്പോള്‍ ഒരു വസ്തു നഷ്ടപ്പെടുന്നത് വലിയ സങ്കടമുള്ള കാര്യമാണ്. മറ്റുള്ളവരുടെ വസ്തുക്കള്‍ കവര്‍ന്നെടുക്കുന്നവര്‍ ഇത് ഓര്‍ക്കണമെന്നും സൈഫുദ്ദീന്‍ പറഞ്ഞു.

അതേസമയം, പോസ്റ്റര്‍ കണ്ട് കള്ളന്റെ മനസ് അലിഞ്ഞില്ലെങ്കിലും ഒമാനില്‍ നിന്ന് ഒരു പ്രവാസി വിളിച്ചിരുന്നെന്ന് സൈഫുദ്ദീന്‍ പറഞ്ഞു. പാലക്കാട് സ്വദേശിയായ ഈ പ്രവാസി പുതിയ സൈക്കിള്‍ വാങ്ങാനുള്ള പണം തരാമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഗൂഗിള്‍ പേ നമ്പര്‍ ചോദിച്ചെങ്കിലും അതില്ലാത്തത് കൊണ്ട് കൊടുക്കാനായിട്ടില്ല. തന്റെ പേര് ആരോടും പറയേണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് സൈഫുദ്ദീന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button