KeralaNews

കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; പിതാവിന് 10 വര്‍ഷം കഠിന തടവ്

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപപിഴയും. കോട്ടയം മുണ്ടക്കയത്താണ് സംഭവം. കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. ഇപ്പോള്‍ 20 വയസുള്ള പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പഠനകാലയളവില്‍ പിതാവ് പീഡിപ്പിച്ചെന്നായിരുന്നു പരാതി.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിക്കുകയായിരുന്നുവെന്നു കുട്ടി മൊഴി നല്‍കിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്നു ലഭിച്ച കൗണ്‍സിലിംങിനെ തുടര്‍ന്നാണ് അതിക്രമത്തോടു പ്രതികരിക്കാന്‍ കുട്ടി തയ്യാറെടുത്തത്. തുടര്‍ന്നു, ഒരു ദിവസം സ്‌കൂളില്‍ നിന്നു എത്തി വസ്ത്രം മാറുന്നതിനിടെ പിതാവ് കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. അതിക്രമത്തില്‍ നിന്നു രക്ഷപെട്ട് പുറത്തേയ്ക്ക് ഓടിരക്ഷപെട്ട കുട്ടി അയല്‍വീട്ടിലാണ് ഓടിയെത്തിയത്.

തുടര്‍ന്ന് അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിച്ചു. അയല്‍വാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. എരുമേലി സി.ഐ പി.പി മോഹന്‍ലാല്‍ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. വി.എ സുരേഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 14 സാക്ഷികളെ വിസ്തരിച്ച കേസില്‍ 25 പ്രമാണങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

ആദ്യം പ്രോസിക്യൂഷനെ വിസ്തരിക്കുമ്പോള്‍, അതിജീവിതയും കുട്ടിയുടെ മാതാവും അനുകൂലമായി മൊഴി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഇരുവരും മൊഴി മാറ്റുകയായിരുന്നു. രണ്ടാമതും പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരം നടത്തിയതോടെയാണ് അതിജീവിതം ശരിയായ മൊഴി നല്‍കിയത്. തുടര്‍ന്നാണ്, പിതാവിനെ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടര്‍ എം.എം പുഷ്‌കരന്‍ കോടതിയില്‍ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button