അച്ഛനെയും മകനെയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ചു,ഞെട്ടിയ്ക്കുന്ന സംഭവം കൊച്ചിയിൽ

കൊച്ചി: എറണാകുളം ചിറ്റൂര്‍ ഫെറിക്ക് സമീപം അച്ഛനേയും മകനേയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ച് കാര്‍ യാത്രികര്‍. ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഇത്തരമൊരു ആക്രമണത്തിലേക്ക് നയിച്ചതെന്നാണ്‌ വിവരം. ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്നാണ് ആരോപണം.

ലോറി ഡ്രൈവറായ അക്ഷയിനെയും പിതാവ് സന്തോഷിനെയുമാണ് കാര്‍ യാത്രികര്‍ വലിച്ചിഴച്ചത്. സന്തോഷിനെ ഇരുന്നൂറ് മീറ്ററോളവും അക്ഷയെ അഞ്ഞൂറ് മീറ്ററോളവും റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് കാറില്‍ ഉണ്ടായിരുന്നത്. പോലീസ് പരാതി നല്‍കിയിട്ട് വാഹനം കസ്റ്റഡിയിലെടുത്തെങ്കിലും പോലീസ് വിട്ട് നല്‍കുകയായിരുന്നുവെന്നാണ് ആരോപണം.

ഞായറാഴ്ച ആസ്റ്റര്‍ മെഡിസിറ്റിക്ക് സമീപത്തുനിന്നും അക്ഷയും സഹോദരിയും സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്ന വഴിക്ക് കാര്‍ ഇവരുടെ ദേഹത്തേക്ക് ചെളിതെറിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അക്ഷയ് കാറിനെ മുന്നില്‍ കുറുകേ സ്‌കൂട്ടര്‍ വെച്ച് സൂക്ഷിച്ചു പൊയ്ക്കൂടെ എന്ന തരത്തില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമാവുകയും കാര്‍ ഉടമ അക്ഷയുടെ കോളറിന് കുത്തിപ്പിടിക്കുന്ന സാഹചര്യമുണ്ടായി. പിന്നീട് നാട്ടുകാരടക്കം ഇടപെട്ട് തര്‍ക്കം പരിഹരിക്കുകയായിരുന്നു.

ഇതിന് പിന്നാലെ അര്‍ജുനും സഹോദരിയും തിരികെ വീട്ടിലേക്ക് വരുന്ന സാഹചര്യത്തില്‍ ഈ കാര്‍ ഇവരെ പിന്തുടരുകയും ഇവര്‍ വീടിനകത്തേക്ക് കയറിയതിനുശേഷം കാര്‍ മുന്നോട്ട് പോകുകയും ചെയ്തു. അല്‍പസമയം കഴിഞ്ഞ് ഇതേ കാര്‍ തിരികെ വരുകയും വീടിന് പുറത്തുണ്ടായിരുന്ന അര്‍ജുനുമായി വാക്കുതര്‍ക്കം ഉണ്ടാവുകയുമായിരുന്നു. ഇത് കണ്ട സഹോദരി വീട്ടിലുണ്ടായിരുന്ന അച്ഛനോടും വിവരം പറഞ്ഞു. തുടര്‍ന്ന് സന്തോഷ് കാര്യം തിരക്കാനായി പുറത്തേക്ക് വരുകയും പിന്നാലെ കാറിലുണ്ടായിരുന്നവരുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് കാറിനുള്ളിലുണ്ടായിരുന്നവര്‍ അക്ഷയേയും അച്ഛനേയും കാര്‍ നീങ്ങവേ വലിച്ചിഴച്ച് മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.

ആസ്റ്റര്‍ മെഡിസിറ്റിക്ക് സമീപത്ത് വെച്ചാണ് തര്‍ക്കം ഉണ്ടായത്. അതിന് ശേഷം അവര്‍ ഞങ്ങളുടെ പിന്നാലെ തന്നെ വരുകയായിരുന്നു. മെയിന്‍ റോഡ് ആയതുകൊണ്ട് തന്നെ അവരും ആ വഴിക്ക് പോകാനുള്ളവരാകുമെന്നാണ് കരുതിയത്. പക്ഷേ ഇവര്‍ പോയിട്ട് തിരികെ വന്ന് പ്രശ്‌നമുണ്ടാക്കിയപ്പോഴാണ് ഞങ്ങളെ പിന്തുടര്‍ന്ന് തന്നെ വന്നതാണെന്ന് മനസിലായതെന്ന് അക്ഷയുടെ സഹോദരി അന്‍സു പറയുന്നു.

പിന്നീട് സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസ് നിസംഗമനോഭാവമാണ് പ്രകടിപ്പിച്ചതെന്നും അന്‍സു ആരോപിക്കുന്നു. കാറിലുണ്ടായിരുന്നവരെ വൈദ്യപരിശോധനക്ക് ഹാജരാക്കണമെന്നും വാഹനം പരിശോധിക്കണമെന്നുമടക്കം പോലീസിനോട് ആവശ്യപ്പെട്ടിട്ടും വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് അക്ഷയുടെ സഹോദരി അന്‍സുവിന്റെ ആരോപണം. വാഹനം വിട്ടയച്ചത് ചോദ്യം ചെയ്തപ്പോള്‍ ആവശ്യമുണ്ടെങ്കില്‍ വിളിപ്പിച്ചാല്‍ പോരെയെന്നാണ് പറഞ്ഞതെന്നും അന്‍സു പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News