പാലക്കാട്ട് പ്ലസ് വൺ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ;റാഗിംഗ് ആരോപിച്ച് കുടുംബം

പാലക്കാട്:കല്ലേക്കാട് പ്ലസ് വൺ വിദ്യാർത്ഥിനി സ്‌കൂൾ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം. മരിച്ച രുദ്രാ രാജേഷ് സ്‌കൂളിൽവെച്ച് റാഗിങ്ങിന് ഇരയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അതേസമയം സ്‌കൂൾ അധികൃതർ ഈ ആരോപണം നിഷേധിച്ചു. റാഗിങ് പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലെ വിദ്യാർഥിയാണ് രുദ്രാ രാജേഷ്. കഴിഞ്ഞ ദിവസം ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിന് പിന്നാലെയാണ് ആരോപണവുമായി പിതാവ് രംഗത്തെത്തിയത്. ഹോസ്റ്റലിൽ റാഗിങ് നടന്നുവെന്നും നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ലെന്നും കുടുംബം പറഞ്ഞു. വാർഡനോട് അടക്കം ഇക്കാര്യം പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്നും പിതാവ് ആരോപിക്കുന്നു.

‘ഹോസ്റ്റലിൽ കടുത്ത റാഗിങ്ങാണെന്നും ഹോസ്റ്റൽ വാർഡനോട് റിപ്പോർട്ട് ചെയ്തിട്ടും നടപടി ഒന്നും എടുക്കുന്നില്ലെന്നും മകൾ പറഞ്ഞു. ഓടിപോകുന്നതിനിടെ സീനിയർ വിദ്യാർഥിയുടെ ദേഹത്ത് കൈ തട്ടിയെന്നും അതിന് സോറി പറഞ്ഞില്ലെന്നുമാണ് കാരണമായി അറിയിച്ചത്. അവർ തല്ലുമെന്ന് പറയുന്നുണ്ടെന്ന് മകൾ പറഞ്ഞതായും’ പിതാവ് രാജേഷ് പറഞ്ഞു.

എന്നാൽ സ്‌കൂളിൽ അത്തരമൊരു പ്രശ്‌നവും ഇല്ലെന്നാണ് അധികൃതർ പറയുന്നത്. അത്തരം സംഘർഷങ്ങളോ വിദ്യാർഥിക്കുനേരെ ഭീഷണിയോ ഉണ്ടായിട്ടില്ല. വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള പരാതിയും ലഭിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

വിദേശത്തുള്ള പിതാവ് വന്നതിന് ശേഷമായിരിക്കും മരിച്ച വിദ്യാർഥിയുടെ പോസ്റ്റ്‌മോർട്ടം നടക്കുക. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്. ഉടൻ തന്നെ വിദ്യാർഥിയുടെ താമസസ്ഥലം പരിശോധിക്കുകയും രക്ഷിതാക്കളുടെയും അധികൃതരുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News