30.6 C
Kottayam
Tuesday, May 14, 2024

മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച് ഉദ്യോഗാർഥി; അട്ടപ്പാടി കോളജിൽ അഭിമുഖത്തിനെത്തി,കേസ്‌

Must read

കൊച്ചി: മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ചതിൽ കോളജ് അധികൃതർ പൊലീസിൽ പരാതി നൽകി. അട്ടപ്പാടി ഗവ.കോളജിൽ അതിഥി അധ്യാപികയുടെ അഭിമുഖത്തിന് എത്തിയ ഉദ്യോഗാർഥിയാണ് രണ്ടു വർഷത്തെ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. കോളജ് അധികൃതർ സംശയം തോന്നി മഹാരാജാസ് കോളജ് അധികൃതരെ ബന്ധപ്പെട്ടതോടെയാണ് വ്യാ‍ജ രേഖ വിവരം പുറത്തറിയുന്നത്. 

അട്ടപ്പാടി ഗവൺമെന്റ് കോളജിലെത്തിയ കാസർകോട് തൃക്കരിപുർ സ്വദേശിനിയായ ഉദ്യോഗാർഥിയാണ് മഹാരാജാസ് കോളജിൽ മലയാളം വിഭാഗത്തിൽ രണ്ടു വർഷം അതിഥി അധ്യാപിക ആയിരുന്നെന്നു കാട്ടി വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. എറണാകുളം മഹാരാജാസ് കോളജിലെ മലയാളം വിഭാഗത്തിൽ 2018–19, 2020–21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നെന്നാണ് വ്യാജ സർട്ടിഫിക്കറ്റ് ചമച്ചത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ടെയും കാസർകോട്ടെയും സർക്കാർ കോളജുകളിലും മുൻപ് ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. 

സർട്ടിഫിക്കറ്റിലുള്ള കോളജിന്റെ ലോഗോയിൽ വ്യത്യാസമുണ്ട്. അതുപോലെ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിൽ സാധാരണയായി പ്രിൻസിപ്പൽ മാത്രമാണ് ഒപ്പുവയ്ക്കാറ്. എന്നാൽ ഇതിൽ ഡിപാർട്മെന്റ് മേധാവിയുടെ അടക്കം ഒപ്പുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. അതോടൊപ്പം രണ്ടു സെക്ഷനുകളാണ് മഹാരാജാസ് കോളജിലുള്ളത്. എന്നാൽ ഇതിൽ മറ്റൊരു സെക്ഷന്റെ പേരാണ് എഴുതിയിട്ടുള്ളത്. 

മാത്രമല്ല കഴിഞ്ഞ കുറച്ചു നാളുകളായി മഹാരാജാസ് കോളജിൽ അതിഥി അധ്യാപകരെ നിയമിച്ചിരുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് അടിയന്തരമായി ഇന്നലെ കോളജ് കൗൺസിൽ ചേരുകയും വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയും ചെയ്തത്.

തുടർന്ന് അധകൃതർ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. വ്യാജ സർട്ടിഫിക്കറ്റ്  ഉദ്യോഗാർഥി ഒറ്റയ്ക്കാണോ ഉണ്ടാക്കിയത്, മഹാരാജാസ് കോളജിൽനിന്ന് ഇതിന് സഹായം ലഭിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളാണ് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week