27 വർഷത്തിന് ശേഷം ‘ഏഴിമലപ്പൂഞ്ചോല’,​ സ്ഫടികം റീലോഡഡ്; അനുഭവം പറഞ്ഞ് കെ എസ് ചിത്ര

കൊച്ചി:മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാാണ് ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം (Spadikam). ചിത്രം പുറത്തിറങ്ങി 27 വർഷങ്ങൾക്കിപ്പുറവും മോഹൻലാൽ അവതരിപ്പിച്ച ആടു തോമ എന്ന നായകകഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. പുതിയ സാങ്കേതിക മികവിൽ ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭദ്രൻ. ഈ അസരത്തിൽ ചിത്രത്തിലെ ഹിറ്റ് ​ഗാനമായ ഏഴിമലപ്പൂഞ്ചോല വീണ്ടും റെക്കോർഡ് ചെയ്ത അനുഭവം പങ്കിടുകയാണ് ഗായിക കെ.എസ്. ചിത്ര(K S Chithra).

ചിത്രയുടെ വാക്കുകൾ

കഴിഞ്ഞ സൺ‌ഡേ (24-4-2022) എന്റെ സംഗീത ജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു. മറ്റൊന്നുമായിരുന്നില്ല, 27 വർഷം മുമ്പ് ഞാൻ പാടിയ ‘സ്‌ഫടികം’ സിനിമയിലെ മൂന്ന് പാട്ടുകൾ അതേ ഭാവത്തിലും രൂപത്തിലും ശബ്‍ദത്തിലും പുനർജ്ജനിപ്പിക്കുക !!   3 വർഷം മുൻപ് ഭദ്രൻ സർ  എയർപോർട്ടിൽ വെച്ച് യാദൃശ്ചികമായ ഒരു കണ്ടുമുട്ടലിൽ ഇത് പറഞ്ഞപ്പോൾ ഞാൻ വലിയ ഒരു വിഷമ വൃത്തത്തിൽ ആയി പോയി. അന്നത്തെ ഉർവശിയുടെയും സിൽക്ക് സ്മിതയുടെയും ചെറു പ്രായത്തിൽ സംഭവിച്ച ഒരു സിനിമ, ഇന്ന്   പുതിയ സാങ്കേതിക മികവിൽ തിയേറ്ററുകളിൽ എത്തുമ്പോൾ ആ പാട്ടുകളിലെ ശബ്ദത്തിനും കോട്ടം തട്ടരുതല്ലോ…  പിന്നീട് അദ്ദേഹം തന്ന പ്രോത്സാഹനവും ധൈര്യവും എന്ത് കൊണ്ട് ഒന്ന് ശ്രമിച്ചു കൂടാ എന്ന് എന്നെ ചിന്തിപ്പിച്ചു. അതിന്റെ പുനർസൃഷ്ടിയിൽ അദ്ദേഹത്തിന്റെ  സാന്നിധ്യം കൂടെ ഉണ്ടായിരുന്നത് കൊണ്ട്, ഒരു ധൈര്യത്തിൽ എന്റെ ഈശ്വരനെ ധ്യാനിച്ച് അങ്ങ് പാടി !! ആ പാട്ടുകളുടെ രസതന്ത്രം ചോർന്നു പോവാതെ അതിന്റെ പല സ്ഥലങ്ങളിലും നേരത്തെ പാടിയതിലും ‘പൊളിച്ചിരിക്കുന്നു ‘ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. 

മോഹൻലാൽ സാറിന്റെ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നായ സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹൻലാൽ സാറിന്റെ കൂടെ ഒരിക്കൽക്കൂടി പാടി നിങ്ങളുടെ മുന്നിലേക്ക്‌ എത്തുകയാണ്. സ്ഫടികത്തിലെ ഗാനങ്ങൾക്ക് സംഗീതം നല്കിയിരിക്കുന്നത് മലയാളത്തിലെ ഹിറ്റ്‌ മേക്കർ കൂടിയായ എസ് പി വെങ്കിടേഷ് സാറ് ആണല്ലോ. കുറച്ചു നാളുകൾക്കു ശേഷം എസ് പി വെങ്കടേഷ് സാറിന്റെ കൂടെ ഒരു റെക്കോർഡിങ് സെഷൻ കൂടി. പി ഭാസ്കരൻ മാസ്റ്റർ ആണ് ചിത്രത്തിലെ ഗാനങ്ങൾ എല്ലാം രചിച്ചിരിക്കുന്നത്. ഇനി കേട്ട് വിലയിരുത്തേണ്ടവർ നിങ്ങളാണ്… എന്നെ സ്നേഹിക്കുന്നവർക്ക് കൂടി വേണ്ടിയുള്ള ഒരു സമർപ്പണമായി ഇത് തീരട്ടെ …’സ്‌ഫടികം റീലോഡ് ‘,  4K  അറ്റ്മോസിൽ പാട്ടുകളും പടവും, മലയാളികൾ എക്കാലവും ഹൃദയത്തിൽ കൊണ്ട് നടന്ന ഈ ചലച്ചിത്രം ഒരു അനുഭവമായി മാറട്ടെ.

ഭദ്രന്‍ എന്ന സംവിധായകനെ പരാമര്‍ശിക്കുമ്പോള്‍ ഭൂരിഭാഗം സിനിമാപ്രേമികളും ആദ്യം ഓര്‍ക്കുന്ന പേരാണ് സ്ഫടികം. ഭദ്രന്‍റേതായി പല ജനപ്രിയ ചിത്രങ്ങളും ഉണ്ടെങ്കിലും സ്ഫടികം പ്രേക്ഷക മനസ്സുകളില്‍ നേടിയ സ്ഥാനം അവയ്ക്കൊന്നും അവകാശപ്പെടാനില്ല. സ്ഫടികത്തെക്കുറിച്ചുള്ള തന്‍റെ പലകാല അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഭദ്രന്‍ പലപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു പ്രേക്ഷകന്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി നല്‍കുകയാണ് ഭദ്രന്‍. 

ഭദ്രന്‍റെ കുറിപ്പ്

സ്‌ഫടികം റിലീസ് ചെയ്തിട്ട് 27 വർഷം പൂർത്തിയായ അന്ന് ഞാൻ ഒരു പോസ്റ്റ്‌ ഇടുകയുണ്ടായി. ആ ചലച്ചിത്രത്തെ വാനോളം സ്നേഹിക്കുന്ന ലക്ഷകണക്കിന് ആരാധകർ, മനുഷ്യരുടെ പിറന്നാൾ ഘോഷിക്കും പോലെ ഈ ചിത്രത്തിന്റെ പിറവിയും കൊണ്ടാടുന്നു. അനേകരുടെ ഫേസ്ബുക്ക്‌ പോസ്റ്റുകൾ ഞാൻ കാണുകയുണ്ടായി. അതിൽ ഒരു വിരുതന്റെ പോസ്റ്റ്‌ വളരെ രസാവഹമായി തോന്നി. “പശു ചത്തിട്ടും മോരിന്റെ പുളിപ്പ് തീരുന്നില്ലല്ലേ, ഈ സിനിമ അല്ലാതെ ഇതിനെ വെല്ലുന്ന മറ്റൊരു സിനിമ സൃഷ്ടിച്ചൂടേ? ആ സഹോദരന്റെ അഭിപ്രായം വളരെ സത്യസന്ധമാണ്. അത് ഞാൻ അറിയാതെ ആണ് എന്ന് അയാൾ കണക്കുകൂട്ടിയെങ്കിൽ തെറ്റി.

 

സ്‌ഫടികം സിനിമയെ കുറിച്ച് വാചാലം ആകാൻ ഞാൻ ഒരിക്കലും മെനകെട്ടിട്ടില്ല എന്നത് സത്യമായിയിരിക്കേ,  റിലീസിനു ശേഷം ഞാൻ ആ ചിത്രം ഇന്നു വരെ പൂർണമായി കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അത് കാണാൻ ആഗ്രഹിക്കാത്തതിന്റെ കാരണം, ഒരു പിഴവുകളും ഇല്ല എന്ന്  ആരാധകർ മുക്തകണ്ഠം വിലയിരുത്തുമ്പോഴും ഞാൻ അന്ന് കാണാതെ പോയ പിഴവുകൾ ഇപ്പോഴും അവശേഷിക്കുന്നു എന്ന സത്യം  ആരാധകർ മനസിലാക്കുക. 

ഈ സിനിമ ഒരിക്കൽക്കൂടി റീലോഡ് ചെയുന്നതിന്റെ ഉദ്ദേശം തന്നെ ബിഗ് സ്‌ക്രീനിൽ കാണാത്ത പതിനായിരകണക്കിന് ആൾക്കാരുടെ കത്തുകളും റിക്വസ്റ്റുകളും കണ്ടും കേട്ടും ഉണ്ടായ പ്രചോദനം ആണെന്ന് കൂട്ടിക്കോളൂ. അതിനെ ഇപ്പോഴത്തെ പുതിയ സാങ്കേതിക മികവോടെ കൊണ്ടുവരുക എന്നത് Its not a Joke! One has to spend lot of money and effort. ഇനി വരും തലമുറയ്ക്കുകൂടി വേണ്ടിയുള്ള ഒരു കരുതിവെക്കൽ കൂടി ആണ് ഈ ഉദ്യമം. “എന്റെ ഉപ്പൂപ്പാടെ കാലത്തെ ചക്കരമാവിൻ ചുവട് ഇളക്കി ആട്ടുങ്കാട്ടം കോരി വയറുനിറയെ ഇപ്പോഴും കൊടുക്കുന്നത് വരും തലമുറക്ക് അതിന്റെ ഫലങ്ങൾ കണികാണാൻ കൂടിയാണ്…. “,  സ്നേഹത്തോടെ ഭദ്രൻ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News