1924 ലെ മൂന്നാര്‍ മഹാ പ്രളയം ലോകത്തിനു മുന്നിലെത്തിച്ച ഫോട്ടാഗ്രാഫര്‍ ഇനി ഓര്‍മ്മ,ഇറുദയസ്വാമി രത്‌നം ഇനി ഫ്‌ളാഷുകളില്ലാത്ത ലോകത്ത്

ഇടുക്കി:സംസ്ഥാനത്തെ സജീവമായ ഏതു ജനപഥത്തേക്കാള്‍ ആധുനിക സൗകര്യങ്ങള്‍ ലഭ്യമായിരുന്ന പട്ടണമായിരുന്നു അന്ന് മൂന്നാര്‍.തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്നതിനായി ആയിരക്കണക്കിന് തൊഴിലാളികള്‍.തിരക്കൊഴിയാത്ത ചന്തകള്‍,സംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങി മലകള്‍ക്ക് മുകളിലൂടെ ചൂളം വിളിച്ചെത്തുന്ന റെയില്‍വേ വരെ മൂന്നാറിന് സ്വന്താമായിരുന്നു അന്ന്

1924 ല്‍ കുത്തിയൊലിച്ചെത്തിയ വെള്ളപ്പാച്ചില്‍ എല്ലാം തകര്‍ത്തു.പ്രളയകാലത്തിന് മുമ്പും പിമ്പുമായി മൂന്നാര്‍ വിഭജിയ്ക്കപ്പെട്ടു.മൂന്നാര്‍ പട്ടണത്തിലെ വമ്പന്‍ നിര്‍മ്മിതികളെയെല്ലാം ഓര്‍മ്മകാളാക്കി മറ്റിയാണ് പ്രളയജലം താഴേയ്ക്ക് ഒഴുകിയത്.

മൂന്നാര്‍ പ്രളയത്തിന്റെ കറുപ്പും വെളുപ്പിലുമുള്ള ചിത്രങ്ങള്‍ മൂന്നാറിലെ മ്യൂസിയങ്ങളിലും ഇന്റര്‍നെറ്റിലുമൊക്കെയായി നൂറുകണക്കിന് ആളുകളെയാണ് ആകര്‍ഷിയ്ക്കുന്നത്.എന്നാല്‍ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടാഗ്രാഫറെ പലര്‍ക്കും പരിചയമില്ല.

മൂന്നാറിന്റെ ചിത്രം ചരിത്രത്തിന്റെ ഭാഗമായി ലോകത്തിന് മുന്നില്‍ എത്തിച്ച ആ ഫോട്ടാഗ്രഫര്‍ ഇറുദയ സ്വാമി രത്‌നം ആയിരുന്നു. 108 വയസുള്ള അദ്ദേഹം അധികമാരുമറിയാതെ കഴിഞ്ഞ ദിവസം ലോകത്തുനിന്നും വിടവാങ്ങി.കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഇറുദയ സ്വാമി രത്‌നം കോയമ്പത്തൂരിലെ വസതിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്.

മൂന്നാറിനെ പാടേ തകര്‍ത്ത 1924ലെ പ്രളയം ലോകം കണ്ടത് ഇറുദയസ്വാമി രത്‌നം എന്ന ഫോട്ടോഗ്രാഫറുടെ റോയല്‍ സ്റ്റുഡിയോയിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറയിലൂടെ ആയിരുന്നുഅന്ന് പന്ത്രണ്ട് വയസ് പ്രായം മാത്രം ഉണ്ടായിരുന്ന ഇറുദയസ്വാമി പിതാവിനൊപ്പം എത്തിയായിരുന്നു ചിത്രങ്ങള്‍ പകര്‍ത്തിയത്.

കുടിയേറ്റക്കാരായി എത്തിയ അദ്ദേഹത്തിന്റെ പിതാവ് പരംജ്യോതി നായിഡുമാണ് മൂന്നാറില്‍ സ്റ്റുഡിയോ ആരംഭിച്ചത്. കാലക്രമേണ അത് റോയല്‍ സ്റ്റുഡിയോ ആയി. മൂന്നാര്‍ വിനോദസഞ്ചാര മേഖലയിലേക്ക് മാറിയതോടെ ഇദ്ദേഹവും കുടുംബവും തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലേക്ക് പോയി.തെക്കിന്റെ കശ്മീരിനെ പാടേ തകര്‍ത്ത 1924ലെ പ്രളയത്തിന്റെ ചിത്രങ്ങള്‍ ചരിത്രരേഖയായി ഇന്നും നിലനില്‍ക്കുകയാണ്.

മൂന്നാറിലെ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ഓഫീസുകളിലും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ചുമര്‍ചിത്രങ്ങളായി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ടാറ്റ മ്യൂസിയത്തില്‍ മൂന്നാറിലെ ആദ്യകാല ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി വെച്ചിട്ടുണ്ട്. പുതുതലമുറയ്ക്ക് ചിത്രങ്ങളുടെ ഉടമയെ അറിവില്ലെങ്കിലും ഇദ്ദേഹത്തിന്റെ മറക്കാനാവാത്ത ഫോട്ടോകള്‍ സുപരിചിതമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News