ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് യുപിഐ മുഖേനെ പണം പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. ഏപ്രിൽ മുതൽ യുപിഐ വഴി പിഎഫ് പണം പിൻവലിക്കാനുള്ള സൗകര്യം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഏർപ്പെടുത്തും. പുതിയ സംവിധാനം വഴി അംഗങ്ങൾക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുപിഐ പിൻ ഉപയോഗിച്ച് തൽക്ഷണം പണം കൈമാറാൻ കഴിയും. ഇതിനായി ഒരു പുതിയ മൊബൈൽ ആപ്പും ഇപിഎഫ്ഒ പുറത്തിറക്കിയേക്കും.
ഒരിടപാടിൽ പരമാവധി 25000 രൂപ മാത്രമേ യുപിഐ വഴി പിൻവലിക്കാൻ സാധിക്കുവെന്നാണ് വിവരം. എട്ട് കോടിയോളം വരുന്ന ഇപിഎഫ്ഒ അംഗങ്ങൾക്ക് പുതിയ സംവിധാനം പ്രയോജനം ചെയ്യും.
വിരമിക്കൽ കാലത്തെ സുരക്ഷയ്ക്കായി ആകെ ബാലൻസിന്റെ കുറഞ്ഞത് 25 ശതമാനം തുക പിൻവലിക്കാൻ കഴിയാത്ത വിധം ലോക്ക് ചെയ്യപ്പെടും. ബാക്കിയുള്ള തുക അംഗങ്ങൾക്ക് അവരുടെ ആവശ്യാനുസരണം പിൻവലിക്കാൻ സാധിക്കും. ചികിത്സ, വിദ്യാഭ്യാസം, വിവാഹം, വീട് നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിലവിൽ പിഎഫ് ക്ലെയിമുകൾ തീർപ്പാക്കാൻ എടുക്കുന്ന സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം കൊണ്ടുവരുന്നത്. ഇതിനോടകം തന്നെ ഓട്ടോ-സെറ്റിൽമെന്റ് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്.
പുതിയ സംവിധാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി 100 ഡമ്മി അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ മന്ത്രാലയം നടത്തിവരികയാണ്. പുതിയ ആപ്പ് വരുന്നതോടൊപ്പം തന്നെ നിലവിലുള്ള ഉമാംഗ് (UMANG) ആപ്പും പോർട്ടലും തുടർന്നും പ്രവർത്തിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
The Employees’ Provident Fund Organisation (EPFO) is set to introduce a revolutionary facility allowing members to withdraw funds via UPI starting from April 2026. Part of the ‘EPFO 3.0’ technical upgrade, this system will enable instant fund transfers to linked bank accounts using a UPI PIN, significantly reducing the current 3–15 day waiting period for claims. A dedicated new mobile app is expected to be launched for this purpose. Reports suggest an initial single-transaction limit of ₹25,000, with users allowed to withdraw up to 75% of their balance while maintaining 25% for retirement security


