‘പെയ്‌നായി’ കെയ്ന്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് കളിക്കാരും കാമുകിമാരും ഇംഗ്ലീഷുകാരുടെ ഹൃദയം തകര്‍ത്ത് നായകന്റെ കണ്ണുനീര്‍,ലോകകപ്പ് നേടിയെന്ന് ഫ്രാന്‍സ്‌

ദോഹ:ഖത്തര്‍ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാൻസിനോട് 1-2 ന് പരാജയം സമ്മതിക്കുമ്പോൾ തകർന്നടിഞ്ഞത് ഒരു രാജ്യത്തിന്റെ മുഴുവൻ സ്വപ്നമായിരുന്നു. അവസാന വിസില്‍മുഴങ്ങിയപ്പോൾ മുട്ടുകുത്തിയിരുന്ന്, തന്റെ കണ്ണുനീർ തുടയ്ക്കാൻ ശ്രമിക്കുന്ന ക്യാപ്റ്റന്റെ ചിത്രം ഒരു രാജ്യത്തിന്റെ വേദന മുഴുവൻ പ്രതിഫലിപ്പിക്കുന്നതായിരുന്നു. ഇതു തന്നെയായിരുന്നു അൽ ബയത് സ്റ്റേഡിയത്തിന്റെ ഗ്യാലറിയിലും സംഭവിച്ചത്. കളിക്കാരുടെ ഭാര്യമാരും കാമുകിമാരും തങ്ങളുടെ പരാജിതരായ നായകർക്ക് വേണ്ടി കണ്ണുനീരൊഴുക്കുകയായിരുന്നു.

ആദ്യപകുതിയിൽ 1-1 ന് സമനില പാലിക്കാൻ കഴിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ ലെസ് ബ്ലൂസ് മുന്നേറി. തുടർന്ന് ലഭിച്ച പെനാൽറ്റിയിൽ മത്സരം വീണ്ടും സമനിലയിൽ എത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും അത് അസ്ഥാനത്താവുകയായിരുന്നു. അതോടെ ഇംഗ്ലണ്ടിന് ലോകകപ്പിൽ നിന്നും പുറത്തേക്ക് പോകാനുള്ള വഴിയൊരുങ്ങി. എന്നാൽ അവിടേയും ഇംഗ്ലീഷ് സ്പോർട്സ്മാൻ സ്പിരിറ്റ് പ്രദർശിപ്പിച്ച് ടീം മാനേഗർ സൗത്ത്ഗെയ്റ്റ് വിജയികളായ ഫ്രഞ്ച് ടീമിനെ അഭിനന്ദിക്കാനെത്തി.

കഴിഞ്ഞ ദിവസം വരെ കടലിൽ നങ്കൂരമിട്ട ആഡംബരക്കപ്പലിൽ ജീവിതം ആഘോഷമാക്കിയ വാഗ്സ് എന്നറിയപ്പെടുന്ന, കളിക്കാരുടെ ഭാര്യമാരും കാമുകിമാരും അടങ്ങുന്ന സംഘത്തിനും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ പരാജയം. തങ്ങളുടെ പ്രിയപ്പെട്ടവരെ ആവേശപൂർവ്വം പിന്തുണച്ചുകൊണ്ടിരുന്ന സുന്ദരിമാരിൽ പലരും അവസാന വിസൽ മുഴങ്ങിയപ്പോൾ കണ്ണുനീരിൽ തകർന്നടിഞ്ഞു. ഹാരി കെയ്ൻ പെനൽറ്റി നഷ്ടപ്പെടുത്തിയപ്പോൾ തന്നെ അവരുടെ ഹൃദയം തേങ്ങുവാൻ തുടങ്ങിയിരുന്നു.

അതിനിടയിൽ ഇംഗ്ലണ്ടിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ബ്രസീലിയൻ റഫറിയുടെ തലയിലായി.കടുത്ത വിമർശനങ്ങളാണ് റഫറിയുടെ പല തീരുമാനങ്ങൾക്കും എതിരെ എത്തുന്നത്. ഡേയോട്ട് ഉപമെകാനോ ഹാരി കെയ്നെ ഫൗൾ ചെയ്തതിനെ തുടർന്ന് പെനാലിറ്റി നൽകാതിരുന്നത് കടുത്ത വിമർശനത്തിന് വിധേയമായിരിക്കുകയാണ്. നേരത്തേയും പല വിമർശനങ്ങളും ഏറ്റുവാങ്ങിയ ബസീലിയൻ റഫറിക്ക് ഇംഗ്ലണ്ടിന്റെ പരാജയത്തോടെ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായി വന്നു.

ഖത്തറിലെ സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് ആരാധകർ വിതുമ്പിക്കരയുമ്പോൾ മൈലുകൾക്കിപ്പുറം ഇംഗ്ലണ്ടിലും ശോകപ്പുഴ ഒഴുകുകയായിരുന്നു. എന്നാൽ, തൊട്ടപ്പുറത്തെ അയൽരാജ്യത്ത് തെരുവുകളിൽ ഉത്സവം തിമിർത്താടി. പാരീസിലെ തണുത്തു വിറച്ച അന്തരീക്ഷത്തിൽ ഫ്രാൻസിന്റെ ദേശീയഗാനം അലയടിച്ചുയർന്നപ്പോൾ, നൃത്തച്ചുവടുകളുമായി ആയിരങ്ങൾ തണുപ്പിനെ വെല്ലുവിളിച്ചുകൊണ്ട് തെരുവിലിറങ്ങി.

ഇംഗ്ലണ്ടിനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ ഞങ്ങൾക്ക് ലോക കപ്പ് ലഭിച്ചു എന്നാണ് അർത്ഥം എന്നായിരുന്നു ആരാധകർ ഒന്നടങ്കം വിളിച്ചു കൂവിയത്. ഞങ്ങൾ ബ്രിട്ടനെ സ്നേഹിക്കുന്നു, എന്നാൽ ഇന്നത്തെ രാത്രി ഫ്രാൻസിനു സ്വന്തം എന്നും ആരാധകർ വിളിച്ചു കൂകുന്നുണ്ടായിരുന്നു. അതേസമയം, ഇംഗ്ലണ്ടിലെ പബ്ബുകളിലും മറ്റും തടിച്ചു കൂടിയ ജനാരവങ്ങൾക്കിടയിൽ പടർന്നത് കടുത്ത നിരാശയായിരുന്നു. കെയ്ൻ പെനാൽറ്റി നഷ്ടപ്പെടുത്തിയപ്പോൾ തന്നെ ഇംഗ്ലണ്ടിന്റെ ഭാവി എഴുതപ്പെട്ടുകഴിഞ്ഞു എന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News