വിവാഹ ചര്‍ച്ചയ്ക്കായി വിളിച്ചു,എൻജിനീയറിങ് വിദ്യാര്‍ഥിയെ കാമുകിയുടെ വീട്ടുകാര്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തി

വിവാഹ ചര്‍ച്ചയ്ക്കായി വിളിച്ചു,എൻജിനീയറിങ് വിദ്യാര്‍ഥിയെ കാമുകിയുടെ വീട്ടുകാര്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തി

ഹൈദരാബാദ്: വിവാഹ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയ രണ്ടാം വര്‍ഷ എൻജിനീയറിങ് വിദ്യാര്‍ത്ഥിയെ കാമുകിയുടെ വീട്ടുകാര്‍ അടിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ സംഗാറെഡ്ഡി ജില്ലയിലാണ് സംഭവം. രണ്ടാം വര്‍ഷ ബി-ടെക് വിദ്യാര്‍ഥിയായ ജ്യോതി ശ്രാവണ്‍ സായ് ആണ് കൊല്ലപ്പെട്ടത്.

മൈസമ്മഗുഡയിലെ സെന്റ് പീറ്റേഴ്സ് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന ശ്രാവണ്‍, ഖുതുല്ലുള്ളാപ്പുരില്‍ വാടക മുറിയില്‍ താമസിച്ചുവരികയായിരുന്നു. ബീരംഗുഡയിലെ ഇസുകാബാവി സ്വദേശിനി ശ്രീജ (19) യുമായി ശ്രാവണിന് ബന്ധമുണ്ടായിരുന്നെന്ന് അമീന്‍പൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നരേഷ് അറിയിച്ചു. എന്നാല്‍ ശ്രീജയുടെ കുടുംബത്തിന് ഇവരുടെ ബന്ധത്തോട് എതിര്‍പ്പുണ്ടായിരുന്നു. പലതവണ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും പോലീസ് വ്യക്തമാക്കി.

സംഭവ ദിവസം, ശ്രീജയുടെ മാതാപിതാക്കള്‍ വിവാഹം ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് ശ്രാവണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ശ്രീവണ്‍ എത്തിയ ഉടന്‍, വീട്ടുകാര്‍ അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിടുകയും ക്രിക്കറ്റ് ബാറ്റുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തലയ്‌ക്കേറ്റ പരിക്കുകളും കാലിനും വാരിയെല്ലിനുമുണ്ടായ മുറിവുകളുമാണ് മരണകാരണമായതെന്നാണ് വിവരം.

ക്രൂരമായി മര്‍ദ്ദിച്ച ശേഷം ശ്രാവണിനെ കുടക്കടപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ച് മരിച്ചതായി സ്ഥിരീകരിച്ചു.അമീന്‍പുര്‍ പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റും കണ്ടെടുത്തു. ആക്രമണത്തില്‍ ആരെല്ലാം പങ്കാളികളായിട്ടുണ്ടെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News