ഇഡി ഉദ്യോഗസ്ഥൻ മുഖ്യപ്രതിയായ കൈക്കൂലി കേസ്:അന്വേഷണത്തെ സ്വാഗതം ചെയ്യും, ആരോപണങ്ങൾ തള്ളി ഇഡി

അഴിമതിയാരോപണം കൊടകര കേസ് അന്വേഷിച്ച ഇ.ഡി യൂണിറ്റിനെതിരേ; ഒന്നാംപ്രതി ഇതേ യൂണിറ്റിലെ അസി. ഡയറക്ടർ

കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യപ്രതിയായ കൈക്കൂലി കേസില്‍ വിശദീകരണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വ്യവസായി അനീഷ് ബാബു ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അനീഷിനെതിരെ അഞ്ച് ക്രൈംബ്രാഞ്ച് കേസുകളുണ്ടെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഇഡി വ്യക്തമാക്കി. ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖര്‍ കുമാര്‍ മുഖ്യപ്രതിയായ കേസില്‍ മറ്റ് മൂന്നുപേരെ അറസ്റ്റുചെയ്ത് നടപടിക്രമങ്ങളുമായി വിജിലന്‍സ് മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ഇഡിയുടെ പുതിയ വിശദീകരണം.

അനീഷ് ബാബു ഉന്നയിച്ച ആരോപണങ്ങളെയെല്ലാം അടിസ്ഥാനരഹിതം എന്നുപറഞ്ഞ് തള്ളിയ ഇഡി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് അനീഷിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും പറഞ്ഞു. ഇതോടൊപ്പം, അനീഷ് ബാബുവിനെതിരായ കേസിന്റെ വിശദാംശങ്ങളും ഇഡി പുറത്തുവിട്ടിട്ടുണ്ട്.

അനീഷിനെതിരെ കൊട്ടാരക്കര പോലീസിലും ക്രൈംബ്രാഞ്ചിലുമായി അഞ്ച് കേസുകള്‍ നിലവിലുണ്ടെന്നും 24 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും ഇഡി വ്യക്തമാക്കി.

അനീഷിന് മൂന്ന് സമന്‍സുകള്‍ നല്‍കിയിരുന്നുവെന്നും, അതില്‍ ആദ്യ രണ്ടിനും ഇയാള്‍ ഹാജരായിരുന്നില്ല. മൂന്നാംതവണയാണ് ഹാജരായത്. ഹാജരായ ഘട്ടത്തില്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നു എന്നുപറഞ്ഞ് പുറത്തുപോയ ഇയാള്‍ പിന്നീട് തിരിച്ചുവന്നില്ല.

പിന്നീട് ഇയാള്‍ ഒളിവില്‍ പോയി. അന്വേഷണവുമായി അനീഷ് ഒരുവിധത്തിലും സഹകരിച്ചിരുന്നില്ല. പിഎംഎല്‍എ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനടക്കം അനീഷ് ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയും സുപ്രീംകോടതിയും അനീഷിന്റെ ആവശ്യങ്ങള്‍ തള്ളി. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഈ സംഭവങ്ങളെന്നും ഇഡി വ്യക്തമാക്കി.

ഇതിനുപിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അനീഷ് പ്രവര്‍ത്തിച്ച് തുടങ്ങിയത് എന്നാണ് ഇഡിയുടെ വാദം. ആദ്യം ഒരു ഉദ്യോഗസ്ഥന്റെ പേരുപറയുകയും പിന്നീട് മാറ്റിപ്പറയുകയും അടക്കം പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് അനീഷ് ഉന്നയിക്കുന്നതെന്നും ഇഡി ആരോപിച്ചു.

അതുകൊണ്ടുതന്നെ അനീഷിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും ഇഡി വാദിക്കുന്നു. അതേസമയം, നീതിയുക്തവും പക്ഷപാതരഹിതവുമായ ഏതന്വേഷണത്തേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വാഗതം ചെയ്യുന്നുവെന്നും ഇഡി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News