സാമ്പത്തിക തട്ടിപ്പ് കേസ് : ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ഇ.ഡി ചോദ്യം ചെയ്തു

ന്യുഡൽഹി: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ അറിയിച്ചു. മറ്റ് നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ നടത്തിയ കോടികളുടെ പണമിടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.

പ്രതിയായിട്ടല്ല മറിച്ച് സുകേഷ് ചന്ദ്രശേഖറിനെതിരായ കേസിൽ സാക്ഷിയായാണ് ജാക്വലിൻ ഫെർണാണ്ടസിനെ ചോദ്യം ചെയ്തതെതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

കഴിഞ്ഞ 24ന് സുകേഷ് ചന്ദ്രശേഖർക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ കടൽത്തീരത്തുള്ള ബംഗ്ലാവ്, ഒരു ഡസനിലധികം ആഡംബര കാറുകൾ, 82.5 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തതായി നേരത്തെ അന്വേഷണ ഏജൻസി അറിയിച്ചിരുന്നു.

ഏകദേശം 200 കോടി രൂപ തട്ടിയെടുക്കൽ, ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീവകുപ്പുകൾ പ്രകാരം ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ എഫ്ഐആറിനെ അടിസ്ഥാനമാക്കിയാണ് കേസ്.

തന്റെ 17 വയസ്സുമുതൽ നിരവധി കുറ്റകൃത്യങ്ങളിൽ ഭാഗമായ സുകേഷ് ചന്ദ്രശേഖറിനെതിരെ നിരവധി എഫ്ഐആറുകൾ ഉണ്ട്. ഇപ്പോൾ സുകേഷ് ഡൽഹിയിലെ രോഹിണി ജയിലിലാണ്.

പാർട്ടി ഇലക്ഷൻ ചിഹ്നവുമായി ബന്ധപ്പെട്ടുള്ള തർക്കം തങ്ങൾക്ക് അനുകൂലമാക്കാൻ ഇതുമായി ബന്ധപ്പെട്ട പോളിംഗ് പാനൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ എ.ഐ.എ.ഡി.എം.കെ ‘അമ്മ’ വിഭാഗത്തിന്റെ നേതാവ് ടിടിവി ദിനകരനിൽ നിന്ന് സുകേഷ് ചന്ദ്രശേഖർ പണം വാങ്ങിയെന്നും ആരോപണമുണ്ട്.

‘രണ്ട് ഇല’ ചിഹ്നം നിലനിർത്താൻ എഐഎഡിഎംകെ (അമ്മ) വിഭാഗത്തെ സഹായിക്കാൻ സുകേഷ് ചന്ദ്രശേഖർ 50 കോടി രൂപയുടെ കരാറിൽ ഏർപ്പെടുകയായിരുന്നു. അറസ്റ്റിലാകുമ്പോൾ 1.3 കോടി രൂപ സുകേഷിന്റെ കൈവശമുണ്ടായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News