തിരുവനന്തപുരം : വഴുതക്കാട്ടെ കേരള കഫേ ഹോട്ടലുടമ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയത് ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യത്തിലെന്ന് മൊഴി. ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളായ ഡേവിഡും സുരേഷും മൊഴി നൽകിയത്.
മദ്യലഹരിയിലായിരുന്ന ഡേവിഡും സുരേഷും ചോദ്യം ചെയ്യലിനോട് ആദ്യ ഘട്ടത്തിൽ സഹകരിച്ചിരുന്നില്ല. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് ജസ്റ്റിൻ രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീട്ടിലായിരുന്നു തൊഴിലാളികളും താമസിച്ചിരുന്നത്. മദ്യലഹരിയിലായിരുന്ന പ്രതികൾ പൊലീസിനെയും ആക്രമിച്ചു. ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരിക്കേറ്റു.
ദിവസവും രാവിലെ അഞ്ചിന് ഹോട്ടല്‍ തുറക്കുന്നതാണ് ജസ്റ്റിൻ രാജിന്റെ പതിവ്. ആകെ എട്ട് ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഉച്ചയായിട്ടും ഇദ്ദേഹത്തെ കാണാതായതോടെ മറ്റ് ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂടിയിട്ട നിലയില്‍ ജസ്റ്റിന്‍ രാജിന്റെ മൃതദേഹം കണ്ടത്. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായിരുന്ന എം സത്യനേശന്റെ മരുമകനാണ് ജസ്റ്റിന്‍ രാജ്.

