33.9 C
Kottayam
Sunday, April 28, 2024

സൂം മീറ്റിംഗ് തടസപ്പെടുത്താൻ ജീവനക്കാരുടെ ശ്രമം; ബൈജുവിനെ പുറത്താക്കാൻ നിക്ഷേപകർ

Must read

ബംഗ്ളൂരു : ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിന് പിന്നാലെ ബൈജു രവീന്ദ്രനെ പുറത്താക്കാൻ വോട്ട് ചെയ്ത് പ്രധാന നിക്ഷേപകർ. പ്രോസസ് എൻവി, പീക് എക്സ്‍വി എന്നീ നിക്ഷേപകർ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. ഇവർക്ക് പുറമേ മറ്റ് ചില നിക്ഷേപകർ കൂടി ബൈജു രവീന്ദ്രനെതിരെ വോട്ട് ചെയ്തുവെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. 

ഇതിനിടെ ബൈജൂസിലെ ചില ജീവനക്കാർ സൂം മീറ്റിംഗിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു. കൂകി വിളിച്ചും അപശബ്ദങ്ങളുണ്ടാക്കിയും വിസിലടിച്ചും ഇവർ യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന് റിപ്പോർട്ട്. ഇന്നത്തെ ഇജിഎമ്മിൽ ഉണ്ടായ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് ബൈജൂസ് വാർത്താക്കുറിപ്പ്. അന്തിമ ഉത്തരവ് പറയുന്നത് വരെ ഇജിഎം തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്.ഇജിഎമ്മിനെതിരെ ബൈജു രവീന്ദ്രൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

ബൈജൂസ് കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് പിന്നാലെയാണ്  നിക്ഷേപകരിൽ ഒരു വിഭാഗം പേർ ഇന്ന് എക്സ്ട്രാ ഓർഡിനറി ജനറൽ യോഗം വിളിച്ചത്. കമ്പനിയിൽ 30% ഓഹരിയുള്ള നിക്ഷേപകർ ബൈജു രവീന്ദ്രനടക്കമുള്ള നിലവിലെ ഡയറക്ടർ ബോർഡിനെതിരെ ദേശീയ കമ്പനി കാര്യ ട്രൈബ്യൂണലിനെ സമീപിച്ചുവെന്ന് യോഗത്തിൽ അറിയിച്ചു. 

കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാൻ ബൈജു രവീന്ദ്രന് സാധിക്കില്ലെന്നാണ് ഹർജിയിലുളളത്. ബൈജൂസിൽ ഫൊറൻസിക് ഓഡിറ്റ് നടത്തണം, റൈറ്റ്‍സ് ഇഷ്യൂ ചെയ്യാനുള്ള അവകാശം ഇപ്പോഴത്തെ ഉടമകളിൽ നിന്ന് എടുത്ത് മാറ്റണം, ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റണം  തുടങ്ങിയ ആവശ്യങ്ങളാണ് നിക്ഷേപകർ മുന്നോട്ട് വെക്കുന്നത്. കമ്പനിയിൽ ഫൊറൻസിക് ഓഡിറ്റ് നടത്തിയാൽ ഇതിന്‍റെ റിപ്പോർട്ട് കോടതിയിൽ അടക്കം സമർപ്പിക്കാൻ കഴിയും. യോഗത്തിൽ ബൈജു രവീന്ദ്രൻ, സഹോദരൻ റിജു, ഭാര്യ ദിവ്യ ഗോകുൽനാഥ് എന്നിവർ പങ്കെടുത്തിട്ടില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week