25.2 C
Kottayam
Sunday, May 19, 2024

മെസിയുടെ കാവൽക്കാരൻ ഇന്ത്യയിൽ, അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന് വന്‍ സ്വീകരണം

Must read

കൊല്‍ക്കത്ത: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് കൊല്‍ക്കത്തയില്‍ എത്തി.

നൂറുകണക്കിന് ആരാധകരാണ് പ്രിയതാരത്തെ സ്വീകരിക്കാന്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയശില്‍പികളില്‍ പ്രധാനിയായ എമിലിയാനോ മാര്‍ട്ടിനസ് കൊല്‍ക്കത്തയില്‍ പറന്നിറങ്ങിയത് ആരാധകരുടെ ആവേശത്തിലേക്ക്. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ അര്‍ജന്റൈന്‍ ഗോളിയെ സ്വീകരിക്കാന്‍ നൂറു കണക്കിന് ആരാധകരാണ് എത്തിയത്.

മോഹന്‍ ബഗാന്‍ സെക്രട്ടറി ദേബാശിഷ് ദത്ത എമി മാര്‍ട്ടിനസിനെ സ്വീകരിച്ചു. ഇന്ത്യയിലേക്ക് വരുകയെന്നത് തന്റെ സ്വപ്നം ആയിരുന്നുവെന്നും കൊല്‍ക്കത്തയിലെ ആരാധകരെ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും എമി മാര്‍ട്ടിനസ് പറഞ്ഞു. എമി മാര്‍ട്ടിനസ് ഇന്നും നാളെയും കൊല്‍ക്കത്തയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കൊല്‍ക്കത്ത പൊലീസ് ഫ്രന്‍ഡ്ഷിപ്പ് കപ്പ് ഫുട്ബോള്‍ മത്സരം താരം ഉദ്ഘാടനം ചെയ്യും.

കൊല്‍ക്കത്ത പൊലീസിലെയും മോഹന്‍ ബഗാന്റെയും വെറ്ററന്‍ താരങ്ങളാണ് ഫ്രന്‍ഡ്ഷിപ്പ് കപ്പില്‍ ഏറ്റുമുട്ടുക.മോഹന്‍ ബഗാന്റെ മൈതാനത്താണ് മത്സരം. ഇന്നലെ ബംഗ്ലാദേശില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്താണ് എമി മാര്‍ട്ടിനസ് കൊല്‍ക്കത്തയിലെത്തിയത്. സന്ദര്‍ശനത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും കാണും.

മാര്‍ട്ടിനസിന്റെ ഈ സേവുകളാണ് ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാംപ്യന്‍മാരാക്കിയത്. ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡണ്‍ ഗ്ലൗ പുരസ്‌കാരം നേടിയ എമി മാര്‍ട്ടിനസ് ഫിഫ ദി ബെസ്റ്റ് ഗോള്‍കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. കോപ്പ അമേരിക്കയിലും അര്‍ജന്റൈന്‍ കിരീടധാരണത്തില്‍ എമിലിയാനോയുടെ സേവുകള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ചുരുങ്ങിയ കാലത്തിനുള്ളില്‍ അന്താരാഷ്ട്ര ഫുട്ബോളിലെ പ്രധാന ട്രോഫികളെല്ലാം സ്വന്തമാക്കിയ എമിലിയാനോയുടെ അടുത്തലക്ഷ്യം ചാംപ്യന്‍സ് ലീഗ് വിജയം. നിലവിലെ സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗ് ക്ലബ് ആസ്റ്റണ്‍ വില്ലയ്ക്കൊപ്പം ഈ മോഹം നടക്കില്ലെന്ന് ഉറപ്പ്. ഇതുകൊണ്ടുതന്നെ വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ താരം ആസ്റ്റന്‍ വില്ല വിടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week