കൊച്ചി: ബാലയ്ക്കെതിരെ കടുത്ത ആരോപണങ്ങൾ തുടരുകയാണ് എലിസബത്ത് ഉദയൻ. വിവാഹ ശേഷം താൻ നേരിട്ട പ്രശ്നങ്ങളോരോന്നായി എലിസബത്ത് വെളിപ്പെടുത്തുന്നു. എലിസബത്ത് തനിക്ക് മരുന്ന് മാറ്റി തന്നെന്ന് ബാല പരോക്ഷമായി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മോശം കമന്റുകളും വന്നതോടെയാണ് എലിസബത്ത് ബാലയ്ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ഗാർഹിക പീഡനം, വഞ്ചന, വിവാഹേതര ബന്ധങ്ങൾ തുടങ്ങിയ ബാലയ്ക്കെതിരെയുള്ള എലിസബത്തിന്റെ ആരോപണങ്ങൾ നീളുന്നു.
ബാലയുടെ വീട്ടിൽ നിന്ന് സഹികെട്ട് ഇറങ്ങിയതിനെക്കുറിച്ച് സംസാരിക്കുകയാണ് എലിസബത്ത് ഉദയൻ. തന്നെയും സന്തോഷ് വർക്കിയെയും ചേർത്ത് ബാല മോശമായി സംസാരിച്ചിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു. സെപ്റ്റംബർ നാലിന് ഞാനവിടെ നിന്നിറങ്ങി. സെപ്റ്റംബർ എട്ടിന് എന്റെ പിറന്നാളായിരുന്നു. അന്ന് എനിക്ക് യൂട്യൂബിൽ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി മെസേജ് അയച്ചിരുന്നു. ഹാപ്പി ബർത്ത് ഡേ എലിസബത്ത്, മൂവ് ഓൺ എന്നോ മറ്റോ പറഞ്ഞായിരുന്നു മെസേജ്.
താങ്ക് യൂ ചേട്ടാ എന്ന് പറഞ്ഞ് ഞാൻ മെസേജ് ചെയ്തു. ആ സ്ക്രീൻ ഷോട്ട് ഇട്ട് പുള്ളി ഒരു അഭിമുഖം കൊടുത്തു. തന്നെ പരിഹസിക്കുകയും ചെയ്തെന്നും എലിസബത്ത് പറയുന്നു. പുള്ളി (ബാല) അഭിമുഖത്തിൽ കാണിച്ച സ്ക്രീൻ ഷോട്ട് കണ്ടാൽ എനിക്ക് വൃത്തികേട് അയച്ചു എന്നാണ് തോന്നുക. ഇനിയും ആ വീട്ടിൽ നിന്നിരുന്നെങ്കിൽ കൊലക്കേസിൽ പ്രതിയായേനെ. അങ്ങനെ നമ്മളെ കൊണ്ട് പോയി പെടുത്തും. പ്ലാൻഡായി എന്നെ ഇറക്കി വിട്ടതാണ്.
ഞാനിറങ്ങുമ്പോൾ അയ്യോ ചേച്ചി പോകുന്നു എന്ന് ചിലർ പറഞ്ഞു. ഞാൻ കോടികൾ നോക്കണോ അതോ ഈ ലൂസ് ഇറങ്ങിപ്പോകുന്നത് നോക്കണോ എന്നാണ് അന്നയാൾ ചോദിച്ചത്. വക്കീലും ഗുണ്ടാസെറ്റുകളും അവിടെയുണ്ടായിരുന്നെന്നും എലിസബത്ത് പറയുന്നു. തന്നെ പ്രണയിക്കുന്ന കാലത്ത് ബാല മറ്റൊരു സ്ത്രീക്കൊപ്പമാണ് കഴിഞ്ഞിരുന്നതെന്നും എലിസബത്ത് വെളിപ്പെടുത്തുന്നുണ്ട്.
മുൻ ഭാര്യ ഇയാളുടെ 70 ശതമാനം സ്വത്തുക്കൾ തട്ടിക്കൊണ്ട് പോയി, കുട്ടിയെ കാണിക്കുന്നില്ല തുടങ്ങിയ വാദങ്ങൾ താൻ വിശ്വസിച്ചു. ഇതിനെതിരെ മറുവാദങ്ങൾ വന്നിരുന്നില്ല. കോടതിയിൽ നടന്നത് നമ്മളറിയില്ലല്ലോ. ബാല പറയുന്നതാണ് അന്ന് താൻ വിശ്വസിച്ചതെന്നും എലിസബത്ത് പറയുന്നു. ആരോപണങ്ങൾ ബാല നിഷേധിക്കുന്നുണ്ട്.
ബാലയുടെ നേതൃത്വത്തിൽ സംഘടിത സൈബർ ആക്രമണം തനിക്ക് നേരെ നടക്കുന്നുണ്ടെന്നാണ് എലിസബത്ത് പറയുന്നത്. കമന്റുകളിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാൽ ഇനി എന്ത് ചെയ്താലും പറ്റുന്ന കാര്യങ്ങളൊക്കെ വെളിപ്പെടുത്തുമെന്ന് എലിസബത്ത് പറയുന്നു. സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ബാലയ്ക്ക് നേരെ വരുന്നുണ്ട്. പിന്തുണ ലഭിച്ചാൽ നിയമപരമായി മുന്നോട്ട് പോകുമെന്നാണ് എലിസബത്ത് പറയുന്നത്.
എലിസബത്തുമായുള്ള ബാലയുടെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. ഇതിന് പിന്നിലും വഞ്ചനയാണെന്ന് എലിസബത്ത് പറയുന്നുണ്ട്. ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ മുൻ ഭാര്യ. മൂന്നാമത് വിവാഹം ചെയ്തിരിക്കെയാണ് ബാലയ്ക്കെതിരെ എലിസബത്ത് രംഗത്ത് വന്നത്. നേരത്തെ അമൃത സുരേഷും ബാലയിൽ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് അടുത്തിടെ തുറന്ന് പറഞ്ഞിട്ടുണ്ട്.

