തൃശ്ശൂരിൽ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു, വരന്തരപ്പിള്ളിയിൽ മിന്നലേറ്റ് പശു ചത്തു

തൃശ്ശൂ‍ർ: സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുന്നതിനിടെ ഭീഷണിയായി ഇടിമിന്നലും . തൃശ്ശൂർ മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. തൊഴിലാളികളുടെ ആരുടെയും പരിക്ക് ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഇന്ന് ഉച്ചയ്ക്ക് തൃശ്ശൂർ വരന്തരപ്പിള്ളി കൽക്കുഴിയിൽ ഇടിമിന്നലേറ്റ് പശു ചത്തിരുന്നു.

കടുത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിരപ്പിള്ളി , വാഴച്ചാൽ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മലക്കപ്പാറ റൂട്ടിൽ നാളെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. റെഡ് അലേർട്ട് സാഹചര്യത്തിൽ ബീച്ചുകളിൽ സന്ദർശകരെ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ ജില്ലയിൽ 2 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ചാലക്കുടി പരിയാരം വില്ലേജിൽ ചക്രപാണി സ്കൂളിൽ 5 കുടുംബങ്ങളിലെ 23 പേരുണ്ട്. ചാലക്കുടി കൊടകര വില്ലേജിലെ എൽ പി സ്കൂളിൽ 2 കുടുംബങ്ങളിലെ 4 പേർ ഉണ്ട്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് ഇവരെ മാറ്റി പാർപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News