തിടമ്പേറ്റാന്‍ നിര്‍ത്തിയ ആനകള്‍ പരസ്പരം കുത്തി; ചിതറി ഓടി ജനം

തൃശൂര്‍: ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാന്‍ നിര്‍ത്തിയിരുന്ന ആനകളില്‍ ഒരാന മറ്റൊരാനയെ കുത്തി ഇടഞ്ഞത് പരിഭ്രാന്തി പരത്തി. സംഭവം കണ്ട് നാട്ടുകാര്‍ ചിതറിയോടുന്നതിനിടെ കുഴിയില്‍ വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആറാട്ടുപുഴ പൂരത്തിനിടെയാണ് സംഭവം. ഇന്ന് രാവിലെ 9.30ഓടെ മന്ദാരം കടവില്‍ വച്ചാണ് ആനകള്‍ ഇടഞ്ഞത്.

ഐനിക്കാട് എന്ന ആന മഹാദേവന്‍ എന്ന ആനയെ കുത്തുകയായിരുന്നു. തുടര്‍ന്ന് വീണ്ടും കുത്താന്‍ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്നിരുന്ന മച്ചാട് ഗോപാലന്‍ എന്ന ആന ഐനിക്കാടിനെ കുത്തുകയായിരുന്നു. ഇതോടെ ഐനിക്കാട് ആന പെട്ടെന്ന് ശാന്തനായി. ഇതോടെ വന്‍ അപകടമാണ് ഒഴിവായത്. ആനകളുടെ പരാക്രമം കണ്ട് ആറാട്ടിനെത്തിയ സ്ത്രീകളടക്കമുള്ള നിരവധി പേര്‍ ചിതറിയോടി.

ഇതിനിടയിലാണ് റോഡില്‍ നിന്നും രണ്ട് പേര്‍ താഴേക്ക് വീണത്. ഇവരെ സേവാഭാരതി ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആനകള്‍ ഇടഞ്ഞതോടെ ആറാട്ട് എഴുന്നള്ളിപ്പ് അല്‍പ്പം നേരം വൈകിയാണ് നടത്തിയത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്പി. ബാബു.ടി. തോമസന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News