ആനക്കൊമ്പ് കേസിൽ സര്‍ക്കാരിനും നടൻ മോഹന്‍ലാലിനും തിരിച്ചടി,സൂപ്പര്‍താരം വിചാരണ നേരിടണം,കുറ്റം തെളിഞ്ഞാല്‍ ആറുവര്‍ഷം വരെ തടവ്‌

കൊച്ചി:ആനക്കൊമ്പ് കേസിൽ സര്‍ക്കാരിനും നടൻ മോഹന്‍ലാലിനും തിരിച്ചടി.കേസില്‍ മോഹന്‍ലാല്‍ വിചാരണ നേരിടണം.കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി.പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് തള്ളി ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചത്.

സര്‍ക്കാരിന്റെ നടപടിയില്‍ പൊതുതാത്പര്യം ഇല്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.പ്രത്യേക നിയമത്തിനുകീഴില്‍ വരുന്ന കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഒരു വ്യക്തിക്ക് വേണ്ടി സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ ആകില്ലെന്നും കോടതി നിരീക്ഷിച്ചു.

മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് രണ്ടു ജോഡി ആനകൊമ്പും ആന കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും കണ്ടെത്തിയത്. ആദായ നികുതി വകുപ്പ് വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് കേസ് എടുക്കുകയായിരുന്നു.ആനക്കൊമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നാണ് മോഹൻലാലിന്റെ വാദം.

നടന്‍ മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് തീര്‍പ്പാക്കാത്തതെന്തെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. 2012ലാണ് വനം വകുപ്പ് മോഹന്‍ലാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഏഴ് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല. ഇതിനെതിരെയാണ് ഹൈക്കോടതി അടുത്തിടെ പരാമര്‍ശം ഉന്നയിച്ചത്.

കെ കൃഷണകുമാര്‍ എന്നയാളുടെ പക്കല്‍ നിന്നും 65000 രൂപ കൊടുത്ത് വാങ്ങിയതായിരുന്നു ആനക്കൊമ്പുകള്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. ആനക്കൊമ്പ് സൂക്ഷിക്കാന്‍ മോഹന്‍ലാലിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. മറ്റ് രണ്ട് ആളുകളുടെ ലൈസന്‍സിലാണ് ആനക്കൊമ്പ് സൂക്ഷിച്ചിരുന്നത്.

കേസിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നയിരുന്നു് ആവശ്യം. നേരത്തേ ആനക്കൊമ്പുകേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News