ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം; നിലപാട് തിരുത്തി ഗതാഗത വകുപ്പ്

തിരുവനന്തപുരം: കാര്‍ ഉള്‍പ്പെടുന്ന ലൈറ്റ്മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി) വിഭാഗത്തില്‍ ഓട്ടമാറ്റിക്, ഇ-വാഹനങ്ങളും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം. ഇത്തരം വാഹനങ്ങളുമായി ഡ്രൈവിങ് ടെസ്റ്റിന് വരുന്നവരെ തടയേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് വകുപ്പുതല അവലോകനയോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഇവയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കുകയും വകുപ്പുതലനിര്‍ദേശം ഇറങ്ങുകയും ചെയ്‌തെങ്കിലും സംസ്ഥാനത്തെ മിക്ക ഓഫീസിലും ഡ്രൈവിങ് ടെസ്റ്റിന് ഇവ അനുവദിച്ചിരുന്നില്ല. ഓട്ടമാറ്റിക് ഇ-വാഹനങ്ങളില്‍ എല്‍എംവി ലൈസന്‍സ് എടുക്കുന്നവര്‍ക്ക് ഏഴുടണ്‍ ഭാരമുള്ള മിനി ടിപ്പറുകള്‍ വരെ ഓടിക്കാന്‍ അനുമതി ലഭിക്കുന്നതിലെ സുരക്ഷാവീഴ്ച യോഗത്തില്‍ ചര്‍ച്ചയായെങ്കിലും കോടതിവിധി പാലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എല്‍എംവി വിഭാഗത്തിന് ഓട്ടമാറ്റിക്, ഗിയര്‍ എന്നിങ്ങനെ വേര്‍തിരിച്ചിട്ടില്ലാത്തതിനാല്‍ ഒരുവിഭാഗത്തില്‍മാത്രമേ ടെസ്റ്റ് നടത്താന്‍ കഴിയുകയുള്ളൂ. ഓട്ടമാറ്റിക്, ഇ-വാഹനങ്ങളുമായി വരുന്നവര്‍ക്ക് അവയില്‍ ടെസ്റ്റില്‍ പങ്കെടുക്കാം. ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് ഓട്ടമാറ്റിക് വാഹനങ്ങളുണ്ടെങ്കിലും സ്‌കൂള്‍ രേഖകളില്‍ കൂട്ടിച്ചേര്‍ത്താല്‍മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഓഫീസ് നടപടി മാത്രമാണിത്. ഒരാഴ്ചയ്ക്കുള്ളില്‍ ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളും ഉപയോഗിക്കാനാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News