പെരുമ്പാവൂരിൽ സീറ്റ് നിഷേധിച്ചാൽ സ്വതന്ത്രനായി മത്സരിക്കും: എൽദോസ് കുന്നപ്പിള്ളി

കൊച്ചി: സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മറിച്ചാണെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും എൽദോസ് വ്യക്തമാക്കി. ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ശേഷമായിരുന്നു പ്രതികരണം. പാർട്ടി നീതികേട് കാണിക്കരുതെന്നും എൽദോസ് കൂട്ടിച്ചേർത്തു.

എൽദോസ് കുന്നപ്പിള്ളിയ്ക്ക് പകരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് പെരുമ്പാവൂരിൽ പരിഗണിക്കുന്നതെന്നാണ് വിവരം. ഇതിനുപുറമേ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. എന്നാൽ, വി.ഡി. സതീശന്റെ വിശ്വസ്തൻ കൂടിയായ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് തന്നെയാണ് സാധ്യത കൂടുതൽ.

ലൈംഗികാതിക്രമക്കേസിൽ പ്രതിയാക്കപ്പെട്ടതാണ് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിന് വിനയായത്. മാർച്ച് 26-ന് ഈ കേസ് പരിഗണിക്കാനിരിക്കെ ഹൈക്കമാൻഡ് എൽദോസിന് സ്ഥാനാർഥിത്വം നിഷേധിക്കുകയായിരുന്നു. ലൈംഗികാതിക്രമക്കേസിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയിലെ മുതിർന്ന ദേശീയ നേതാക്കളും എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിനെതിരേ ശക്തമായ നിലപാടെടുത്തു.

തിങ്കളാഴ്ച വൈകീട്ടുവരെ എൽദോസ് കുന്നപ്പിള്ളിക്ക് വീണ്ടും പെരുമ്പാവൂരിൽ മത്സരിക്കാനുള്ള സാധ്യതകൾ നിലനിന്നിരുന്നു. എൽദോസ് കുന്നപ്പിള്ളിയുടെയും ഷിയാസിന്റെയും ഉൾപ്പെടെ പേരുകളാണ് സ്‌ക്രീനിങ് കമ്മിറ്റിക്ക് മുന്നിലെത്തിയത്. സ്‌ക്രീനിങ് കമ്മിറ്റിയിലെ ചിലർ എൽദോസ് കുന്നപ്പിള്ളിക്ക് ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടു. സ്‌ക്രീനിങ് കമ്മിറ്റിയിലാണ് എൽദോസിനെ സ്ഥാനാർഥിയാക്കേണ്ടെന്ന് സ്‌ക്രീനിങ് കമ്മിറ്റി നിലപാടെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News