36.9 C
Kottayam
Thursday, May 2, 2024

നീ അനുഭവിക്കും, കര്‍ത്താവ് എന്‍റെ കൂടെ’; ഒളിവിലിരുന്ന് സാക്ഷിക്ക് എൽദോസ് കുന്നപ്പിള്ളിയുടെ സന്ദേശം

Must read

തിരുവനന്തപുരം: ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് വാട്ട്സ് ആപ്പ് സന്ദേശം അയച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. കേസിലെ പ്രധാന സാക്ഷിക്കാണ് ഇന്നലെ  പുലർച്ചെ 2.20 ന് സന്ദേശമയച്ചത്. പണത്തിന്റെ കൊതി തീരുമ്പോൾ സ്വയം ചിന്തിക്കണം. തക്കതായ മറുപടി ദൈവം നൽകുമെന്നും  എൽദോസ് സന്ദേശത്തിൽ പറയുന്നു. നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സമ്മർദ്ദം. പരാതിക്കാരിയെ കാണാനില്ലെന്ന് വഞ്ചിയൂർ സ്റ്റേഷനിൽ പരാതി നൽകിയതും ഇതേ സാക്ഷിയാണ്. 

‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നൽകും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവെന്റെ കൂടെയുണ്ടാകും’ വാട്ട്സ് ആപ്പ് സന്ദേശമിങ്ങനെ. 

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒളിവിൽ തുടരുകയാണ്. എംഎൽഎയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. മൂന്ന് ദിവസമായി പൊതുപരിപാടികളും റദ്ദാക്കിയിരിക്കുകയാണ്. 

എംഎൽഎ എവിടെയാണെന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ല. എംഎൽഎയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിനിടെ പരാതിക്കാരി എൽദോസ് കുന്നപ്പിള്ളിയുടെ ഫോൺ മോഷ്ടിച്ചെന്ന് എംഎൽഎയുടെ ഭാര്യ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ മൊഴി നൽകാൻ തയ്യാറായിട്ടില്ല. പൊലീസ് മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയിട്ടില്ല. അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് സ്പീക്കറുടെ അനുമതി വേണ്ടെന്ന് സ്പീക്കർ എ എൻ ഷംസീര്‍ പറഞ്ഞു. എല്ലാവരും നിയമത്തിന് മുന്നില്‍ തുല്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week